മുംബൈയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച BMW ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം; മരിച്ചതില്‍ ഒരാള്‍ മലയാളി

പിറന്നാള്‍ ആഘോഷത്തിനായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടാകുന്നത്.

മുംബൈയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച BMW ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം; മരിച്ചതില്‍ ഒരാള്‍ മലയാളി
dot image

മുംബൈ: ബദ്‌ലാപൂരില്‍ ബിഎംഡബ്ല്യു സെഡ്4 ഡിവൈഡറില്‍ ഇടിച്ച് മരിച്ച രണ്ടുപേരില്‍ ഒരാള്‍ മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബാണ് (24) മരിച്ചത്. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് റബേക്ക. സുഹൃത്ത് യോഗേഷ് കിഷനും (24) അപകടത്തില്‍ മരിച്ചിരുന്നു.

റബേക്കയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11ന് വസതിയിലും തുടര്‍ന്ന് ദാദര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം ശിവ്‌രി ക്രിസ്ത്യന്‍ സെമിത്തേരിയിലും നടക്കും.

മുംബൈ - വഡോദര ഹൈവേയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇരുവരുടെയും കൂടെയുണ്ടായിരുന്ന അങ്കത് പരിക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ റബേക്കയുടെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷത്തിനായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടാകുന്നത്. അപകടം സംഭവിക്കുമ്പോള്‍ കാര്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ ഭാഗങ്ങള്‍ ഊരി തെറിച്ചിരുന്നു. കാര്‍ ഡിവൈഡറിലിടിച്ച് പലതവണ മറിഞ്ഞിരുന്നു. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Content Highlights: A high-speed BMW Z4 crashed into a road divider in Badlapur, killing two people. One of the victims has been identified as a Malayali

dot image
To advertise here,contact us
dot image