

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്ടിലെത്തി സിഐഡി സംഘം. പാര്‍ട്ടി എംഎല്‍എമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണത്തിലാണ് സിഐഡി പരിശോധന. ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലെ വസതിയിലാണ് പരിശോധന. സിഐഡി ഉദ്യോഗസ്ഥരെ വസതിയിലേക്ക് പ്രവേശിക്കാന്‍ സ്ഥലത്ത് തടിച്ചുകൂടിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നില്ല. മമതാ ബാനര്‍ജിയോ അഭിഷേക് ബാനര്‍ജിയുടെ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലപാട്. ഏറെ നേരത്തെ സംസാരത്തിന് ശേഷമാണ് ഉദ്യോഗസ്ഥരെ അകത്തേക്ക് കയറ്റിവിട്ടത്.
ബംഗാളില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന പരാതിയിലാണ് സിഐഡി അന്വേഷണം. പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചാട്ടോപാധ്യയെ തെരഞ്ഞെടുത്തതായി ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നല്‍കിയ ഔദ്യോഗിക കത്തില്‍ തൃണമൂല്‍ എംഎല്‍എമാരുടെ ഒപ്പ് ഉണ്ടായിരുന്നു. ഇത് തങ്ങളുടെ അറിവില്ലാതെ വ്യാജമായി നിര്‍മ്മിച്ചതെന്നായിരുന്നു ഒരു വിഭാഗം എംഎല്‍എമാരുടെ ആരോപണം.കത്തിലെ ഒപ്പുമായി ബന്ധപ്പെട്ട് തൃണമൂലിലെ മുന്‍ എംഎല്‍എമാരായ ഋതബ്രത ബാനര്‍ജിയും സന്തീപന്‍ സാഹയും സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിഐഡി അന്വേഷണത്തിലേക്ക് എത്തിച്ചേര്‍ന്നത്. പിന്നീട് 59 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു.
എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ചത് 30ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ വെച്ചാണെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നു. ഒരു സംഘം മമതാ ബാനര്‍ജിയുടെ വസതിയിലും ഒരു സംഘം അഭിഷേക് ബാനര്‍ജിയുടെ ഓഫീസിലും മൂന്നാമതൊരു സംഘം അഭിഷേക് ബാനര്‍ജിയുടെ വസതിയിലുമാണ് പരിശോധന നടത്തിയത്.
Content Highlights: West Bengal CID reaches Mamata Banerjee’s residence