

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നടന്നത് രാഷ്ട്രീയ പകപോക്കലാണെന്നും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും തേജ്വസി എക്‌സിൽ പറഞ്ഞു. വ്യാജ കേസെടുത്ത് പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നീക്കത്തില്‍ സത്യവും നീതിയും വിജയിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും,റെയ്ഡുകള്‍ നടത്തുകയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ ചെയ്ത എത്ര പ്രതിപക്ഷ നേതാക്കളെയാണ് പിന്നീട് ബിജെപിയില്‍ ചേര്‍ത്തത്? അവര്‍ക്കെത്ര പേര്‍ക്ക് സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി ഉയര്‍ന്ന പദവികള്‍ സമ്മാനിച്ചു? അഴിമതിപ്പണം വാങ്ങുന്നത് വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നവരെയാണ് മുഖ്യമന്ത്രിയാക്കിയതെന്നും തേജസ്വി യാദവ് പറഞ്ഞു.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലും ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അണികളും പ്രവര്‍ത്തകരും നേതാക്കളും തെരുവിലാണ്. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടത്തിയതെന്നും അത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ് എന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.
Content Highlights- bjp political vendetta false cases against opposition leaders alleges tejashwi yadav