

തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ചും അതിൽ നിന്നും താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും മനസുതുറന്ന് നടൻ സാജു കൊടിയന്‍. മരണത്തെ മുന്നില്‍ കണ്ട അപകടത്തെ നേരിടേണ്ടി വന്നപ്പോള്‍ കുടുംബം മാത്രമേ എപ്പോഴും കൂടെ ഉണ്ടാകൂവെന്ന് മനസിലാക്കി എന്ന് പറയുകയാണ് അദ്ദേഹം. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാജു കൊടിയന്‍ മനസ് തുറന്നത്.
'2005 ഡിസംബര്‍ 28 ന് ആക്‌സിഡന്റ് സംഭവിച്ചു. കലാഭവന്‍ മണിയുടെ വീടിന്റെ അടുത്ത് മണിച്ചേട്ടന്‍ തന്നെ പിടിച്ച പരിപാടിയായിരുന്നു. മണി ചേട്ടന്റെ പാടിയില്‍ നിന്നും രാത്രി ഫുഡ് ഒക്കെ കഴിച്ച് വരികയായിരുന്നു. വണ്ടി ലോറിയുമായി കൂട്ടിയിടിച്ചു. കാല് ഒടിഞ്ഞു. 15 ദിവസം ഐസിയുവില്‍ കിടന്നു. നാട്ടിലെ ആള്‍ക്കാര്‍ പന്തലൊക്കെ ഇടാന്‍ പോയതാണ്. ഭയങ്കര അപകടമായിരുന്നു. ആ വണ്ടി കണ്ടാല്‍ രക്ഷപ്പെടുമെന്ന് ആരും പറയില്ല. വണ്ടി ഇടിച്ച് പപ്പടമായിപ്പോയി. അതിന്റെ ഉള്ളില്‍ നിന്നും പ്രേക്ഷകരുടെ കഷ്ടകാലം കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു. അപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത്. ജീവിതത്തിലെ വലിയൊരു പാഠം. അപകടം പറ്റി വീട്ടില്‍ കിടക്കുകയാണ്. ഐസിയുവില്‍ നിന്നും വന്ന് വീട്ടില്‍ കിടക്കുന്ന ആദ്യത്തെ ആഴ്ച വീട്ടില്‍ ഭയങ്കര തിരക്കാണ്. പഞ്ചായത്ത് പ്രസിഡന്റ് വരുന്നു, എംഎല്‍എ വരുന്നു, എംപി വരുന്നു, അങ്ങനെ എല്ലാവരും വരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ കൂട്ടുകാരും നാട്ടുകാരുമൊക്കെയായി വരുന്നത്. മൂന്നാമത്തെ ആഴ്ചയോടെ വരവ് നിന്നു. പിന്നെ ഫോണ്‍ മാത്രമായി.
കൂട്ടുകാരൊക്കെ വിളിക്കും. ഷൂട്ടിലാണ് തിരക്കാണ്, വരാന്‍ പറ്റില്ലെന്ന് പറയും. നാലാമത്തെ ആഴ്ചയായതോടെ ആരും ഇല്ല. ഫോണുമില്ല. അപ്പോള്‍ ചുറ്റും നോക്കുമ്പോള്‍ അപ്പനും അമ്മയും ഭാര്യയും കുട്ടികളും മാത്രം. അതാണ് ഏറ്റവും വലിയ ജീവിതമെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ്. നമ്മുടെ കുടുംബമാണ് ഏറ്റവും വലുത് എന്നത്. നമ്മുടെ കുടുംബം മാത്രമേ എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം എന്തെങ്കിലും ലാഭം കണ്ട് കൂടെ കൂടുന്നവരായിരിക്കും', സാജു കൊടിയന്റെ വാക്കുകൾ.
Content Highlights: Saju recalled a terrifying accident experience and revealed that the vehicle involved was severely damaged. The actor said surviving the crash changed his outlook on life and helped him realise the value of every moment.