

ന്യൂഡൽഹി: മുസ്‌ലിങ്ങൾക്ക് എതിരായ അനീതികളെ കേവലം ന്യൂനപക്ഷ പ്രശ്നമായല്ല കാണേണ്ടതെന്നും മുസ്‌ലിം പ്രശ്നങ്ങൾ എന്ന നിലയിൽ തന്നെ അഭിസംബോധന ചെയ്യണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുസ്‌ലിങ്ങൾക്കെതിരെ അനീതി ഉണ്ടാകുമ്പോൾ കോൺഗ്രസ് നേതാക്കൾ അതിനെതിരെ രംഗത്ത് വരണം. ഇത്തരം വിഷയങ്ങളെ ന്യൂനപക്ഷങ്ങളുടെ വിഷയങ്ങൾ എന്ന നിലയിലേയ്ക്ക് ഒതുക്കരുതെന്നും രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. ന്യൂനപക്ഷ കോൺഗ്രസിൻ്റെ അഡ്വൈസറി കൗൺസിൽ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ മുസ്‌ലിം നേതാക്കൾ പാർട്ടിക്കുള്ളിൽ കൂടുതൽ ശക്തിയോടെ ഉന്നയിക്കണമെന്നും മുസ്‌ലിം വിഭാഗത്തിന് കൂടുതൽ പ്രാതിനിധ്യം പാർട്ടിയിൽ ലഭിക്കുന്നതിനായി സമ്മർദ്ദം ചെലുത്തണമെന്നും രാഹുൽ ഗാന്ധി നിർദ്ദേശിച്ചു.
ഇമ്രാൻ മസൂദ് എം പി രാഹുൽ ഗാന്ധിയുടെ നിലപാടുകളെ പിന്തുണച്ചതായും റിപ്പോർട്ടുണ്ട്. മുസ്‌ലിം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്ന നിലപാടാണ് ഇമ്രാൻ മസൂദ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. മുസ്‌ലിം എന്നത് ഒരു അധിക്ഷേപമാണോ? ഞാനൊരു മുസ്‌ലിമാണ്. അതിൽ അഭിമാനിക്കുന്നു. പക്ഷെ ഒരു ഹിന്ദുവിന് വേണ്ടി എൻ്റെ ജീവൻ നൽകും. അതാണ് ഹിന്ദുസ്ഥാൻ എന്നായിരുന്നു മസൂദിൻ്റെ പ്രതികരണം.
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മുസ്‌ലിം വിഷയങ്ങൾ ആ നിലയിൽ അഭിസംബോധന ചെയ്യാതെ ന്യൂനപക്ഷങ്ങൾ, ദളിതർ, പിന്നാക്ക വിഭാഗങ്ങൾ എന്ന നിലയിലൊക്കെയാണ് അവതരിപ്പിക്കാറുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത്തരം സമീപനങ്ങളിൽ കോൺഗ്രസിനുള്ളിലെ മുസ്‌ലിം നേതാക്കൾക്ക് അതൃപ്തി ഉള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ എന്നതാണ് ശ്രദ്ധേയം.
Content Highlights: Congress leader Rahul Gandhi urged party leaders not to dilute injustices against Muslims by labeling them merely as minority issues. He emphasized addressing them directly as Muslim-specific concerns to strengthen representation and voice