

ഡൽഹി: രാജ്യസഭ എംപി രാഘവ് ചദ്ദയ്ക്ക് കേന്ദ്ര സംരക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് സർക്കാർ രാഘവ് ചദ്ദയുടെ ഇസഡ്-പ്ലസ് സുരക്ഷ പിൻവലിച്ചിരുന്നു. അതിനാൽ ഇനി കേന്ദ്ര സംരക്ഷണം ലഭിക്കുമെന്നാണ് വിവരം. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെച്ചൊല്ലി എംപി രാഘവ് ചദ്ദയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്കുതർക്കത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസഡ്-പ്ലസ് സുരക്ഷ പിൻവലിച്ചത്.
ഇനി കേന്ദ്ര സർക്കാർ ചദ്ദയ്ക്ക് സുരക്ഷാ പരിരക്ഷ നൽകുമെന്നാണ് ഡൽഹി വൃത്തങ്ങൾ അറിയിച്ചത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് ചദ്ദ. സംസ്ഥാന സർക്കാർ ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ നൽകിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ സുരക്ഷ പിൻവലിച്ചതായി അറിയിച്ചത്.
രാഘവ് ചദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയിരുന്നു. രാഘവിന് പകരം പഞ്ചാബില്‍ നിന്നുളള രാജ്യസഭാ എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
2022-ല്‍ രാജ്യസഭയിലെ പ്രായംകുറഞ്ഞ എംപിയായ രാഘവ് ചദ്ദ 2023-ലാണ് എഎപിയുടെ ഡെപ്യൂട്ടി ലീഡറായത്. നിലവില്‍ രാജ്യസഭയില്‍ പത്ത് എംപിമാരാണ് എഎപിയ്ക്ക് ഉളളത്. അതില്‍ ഏഴുപേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമുളളവരാണ്. ഇത്തരമൊരു കത്തയക്കുന്നതിന് പിന്നിലെ കാരണം എഎപി വെളിപ്പെടുത്തിയിട്ടില്ല. രാഘവ് അച്ചടക്ക ലംഘനം നടത്തുന്നതായും പാര്‍ട്ടി നിലപാട് പാലിക്കുന്നില്ലെന്നും ഒരുകോണില്‍ നിന്നും വിമര്‍ശനങ്ങൾ ഉയർന്നിരുന്നു.
Content Highlights: AAP MP Raghav Chadha May Get Central Protection After Punjab Govt Revokes Z-Plus Security Cover