

സുൽത്താൻപുർ: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ലഹരി സംഘത്തെ കീഴ്‌പ്പെടുത്തി പൊലീസ്. സംഘത്തിലെ പ്രധാനിയായ 'സുൽത്താൻ പുരിയുടെ ലഹരി രാജ്ഞി' എന്നറിയപ്പടുന്ന കുസും ഉൾപ്പെടെ പൊലീസിന്റെ വലയിലായി. 54കാരിയായ കുസുമിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന കുസും ഷാഹ്ദരയിലേക്ക് എത്തുന്നുവെന്നായിരുന്നു വിവരം. ഇതേ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 550 പാക്കറ്റ് ഹെറോയിൻ, ലഹരി ഗുളികൾ എന്നിവയും കണ്ടെടുത്തു.
യുപി സ്വദേശിയായ കുസും കൂലിപ്പണിക്കാരനായ സുരേന്ദറിന്റെ ഭാര്യയായിരുന്നു. വിവാഹത്തിന് പിന്നാലെയാണ് ഇവർ സുൽത്താൻ പുരിയിലെത്തിയത്. 1990കളുടെ തുടക്കത്തിൽ സുരേന്ദർ മരിച്ചു. പിന്നാലെ 1992ൽ ഇവർ മനോജ് എന്നയാളെ വിവാഹം കഴിച്ചു. ഇവർക്ക് നാലു കുട്ടികളുമുണ്ട്. മനോജ് കിടപ്പ് രോഗിയായതോടെ സുൽത്താൻപുരിയിൽ ലഹരിവിൽപന തുടങ്ങിയത്.
വർഷങ്ങൾ കടന്നുപോയതോടെ ഇവർ സ്വന്തമായി ഒരു ലഹരി ശൃംഖല കെട്ടിപ്പടുത്തു. ഡൽഹിക്ക് പുറത്തേക്ക് വളർന്ന ഈ സംഘം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. മക്കളായ ദീപ, ചിക്കു സഹോദരൻ ഹരിയോം, സഹായി രവി എന്നിവരടങ്ങുന്ന സംഘം പൊലീസിന് തലവേദനയായിരുന്നു. ദീപയും ചിക്കുവും ലഹരിവിൽപനക്കേസിൽ ജയിലിലാണ്.
ലഹരി കച്ചവടത്തിലൂടെ നാല് കോടി രൂപ മൂല്യമുള്ള സ്വത്തും ഇവർ സ്വന്തമാക്കിയിരുന്നു. ഇതും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. കുസുമിന്റെ ആഢംബര ബംഗ്ലാവിൽ നിന്നും ലഹരിമരുന്നും രണ്ട് കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 12ഓളം കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights: Delhi Police arrested notorious drug syndicate leader Kusum, known as the “Drug Queen,”