

കോയമ്പത്തൂര്‍ : ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം കാണാതായ സുര്‍ജയുടെ ഭര്‍ത്താവും മറ്റുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ ബെംഗളൂരുവിലായിരുന്നു. നാലുമാസം മുമ്പാണ് സുര്‍ജ വീട്ടില്‍ സഹായിയായി എത്തിയത്. ഇവരെ എത്തിച്ച ചെന്നൈയിലെ ഏജന്‌റിനെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് മകനൊപ്പം താമസിച്ചിരുന്ന കസ്തൂരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. മകൻ രാംകുമാർ വിയറ്റ്നാം സന്ദർശനത്തിന് പോയപ്പോൾ അമ്മയ്‌കൊപ്പം ഉണ്ടായിരുന്നത് ജോലിക്കാരിയായ നേപ്പാളി സ്വദേശിയായ സുര്‍ജയാണ്. ഈ സമയത്ത് മൂന്ന് പേർ വീട്ടിലെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 12.15-ന് ഫ്‌ളാറ്റിൽ വന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന മൂന്നുപേർ സുർജയ്ക്ക് പരിചയമുള്ളവർ തന്നെയാവാമെന്നാണ് പൊലീസ് കരുതുന്നത്. സുർജ ഇവർക്ക് വാതിൽ തുറന്നുകൊടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
അതുകൊണ്ടാണ് ഇവരുടെ ഭർത്താവിനെ സംശയിക്കുന്നത്. അക്രമികൾ കസ്തൂരി കുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ ശേഷം കവർച്ച നടത്തി തിരികെപ്പോകുകയായിരുന്നു. സുർജയും മറ്റുമൂന്നുപേരും അപ്പാർട്ട്‌മെന്റിന്റെ മതിൽ ചാടിയാണ് പുറത്തുപോയിരിക്കുന്നത്. സമീപത്തുനിന്ന് കിട്ടിയ സുർജയുടെ മൊബൈൽ ഫോൺ അന്വേഷണത്തിൽ നിർണായകമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽമാത്രമേ കസ്തൂരി കുട്ടിയുടെ മരണകാരണം അറിയാൻ കഴിയൂ.
ശനിയാഴ്ച പൊലീസ് സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം എന്നിവരും അന്വേഷണത്തിനെത്തിയിരുന്നു. വീട്ടിൽനിന്ന് രണ്ടുപവൻ സ്വർണമാലയ്ക്കുപുറമേ, വേറെയെന്തെങ്കിലും നഷ്ടപ്പെട്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കസ്തൂരി കുട്ടിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ നഞ്ചുണ്ടാപുരം ഇഷ ശ്മശാനത്തിൽ സംസ്‌കരിച്ചു. വിദേശത്ത് പോയിരുന്ന മകൻ ഡോ. രാംകുമാർ കുട്ടി വെള്ളിയാഴ്ച രാത്രി എത്തിയിരുന്നു.
Content Highlight : Death of Aryavaidya Pharmacy founder’s daughter: Nepali aide and her husband reportedly in custody. Police believe that Surja's husband and others, who went missing after the incident, are behind the murder.