

സേലം: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സേലത്തെ സേവപ്പെട്ടൈയിൽ താമസിച്ചിരുന്ന സൂരജ് എന്നയാളാണ് മരിച്ചത്. മാസങ്ങൾക്ക് മുമ്പ് കരൂരിൽ നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നാൽപതുപേർ മരിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. റാലി നടക്കുന്നതിനിടയിൽ ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിഥി തൊഴിലാളിയായ സിറാജ് ഇരുപത് വർഷം മുമ്പാണ് ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം സേലത്തെത്തിയത്. നിർമാണ തൊഴിലാളിയായ ഇയാൾ കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. അതേസമയം സിറാജിന്റെ മരണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരും ടിവികെ അനുയായികളും തമ്മിൽ വാക്കുത്തർക്കമുണ്ടായി. തങ്ങളെ പാർട്ടി അനുയായികൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.
അതിനിടയിൽ വിജയ്‌യുടെ റാലി നടന്ന പ്രദേശത്തിനടുത്ത് പോർട്ടർ തൊഴിലാളിയായ അമ്പതുകാരൻ വിഷം കഴിച്ച് ജീവനൊടുക്കി. മുരുകനെന്നയാളാണ് മരിച്ചത്. മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്‌നങ്ങൾ മൂലമാണ് ഇയാൾ സേലത്തെത്തിയത്. റാലി നടക്കുന്നതിന് മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുസംഭവങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: A 37-year-old man collapsed during a Tamilaga Vettri Kazhagam rally in Selam