

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. ബജറ്റില്‍ കേരളത്തിന് ഹൈ സ്പീഡ് റെയിലുമില്ല, ഒന്നുമില്ല എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ധനകാര്യ കമ്മീഷനെ അസ്ഥിരപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണെന്നും കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കണ്ണില്‍ പൊടി ഇടാന്‍ എന്തെങ്കിലും തരാമെന്ന് പറഞ്ഞു എന്നിട്ട് അതും ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇ ശ്രീധരനെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ശ്രീധരൻ ഒരു സ്വകാര്യ വ്യക്തി മാത്രമാണെന്നും അതിവേഗ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയമാണെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്.
'22 എയിംസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് എയിംസ് ഉളള സംസ്ഥാനമുണ്ട്. ആയുര്‍വേദ എയിംസ് പ്രഖ്യാപിച്ചു. അതിലും കേരളമില്ല. ഉള്‍നാടന്‍ ജലഗതാഗതമുളള കേരളത്തിന് പരിഗണനയില്ല. പട്‌നയ്ക്കും വാരാണസിക്കുമാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റായിരുന്നു. കേരളം ആമയെപ്പോലെ ആകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനെ സാധൂകരിക്കുന്ന ബജറ്റാണിത്': ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. എന്നാൽ അതിൽ കേരളമില്ല. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. തുടര്‍ന്ന് പ്രഖ്യാപനത്തിനിടെ പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
Content Highlights: John brittas against union budget 2026; kerala budget dint consider even a single need of Kerala