തങ്ങൾക്കെതിരായ വഞ്ചനാക്കേസ് റദ്ദാക്കണം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും

'പ്രതികാരം ചെയ്യുന്നതിനും ഭീമമായ ഒരു തുക തട്ടിയെടുക്കുന്നതിനുമുള്ള ഗൂഢലക്ഷ്യമാണ് കേസിന് പിന്നിൽ'

തങ്ങൾക്കെതിരായ വഞ്ചനാക്കേസ് റദ്ദാക്കണം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും
dot image

മുംബൈ: മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കുറ്റത്തിൽ എഫ്‌ഐആറും കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്കെതിരായ 60 കോടി രൂപയുടെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങള്‍ കോടതിയെ സമീപിച്ചത്. പ്രതികാരം ചെയ്യുന്നതിനും ഭീമമായ ഒരു തുക തട്ടിയെടുക്കുന്നതിനുമുള്ള ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നും താരങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷകന്‍ പ്രശാന്ത് പി പാട്ടീല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദമ്പതികള്‍ വാദം മുന്നോട്ട് വച്ചത്.

2014 ഡിസംബര്‍ 18നായിരുന്നു ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും ചേര്‍ന്ന് ബെസ്റ്റ് ഡീല്‍ ടീവി എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചത്. ടെലിവിഷന്‍ ചാനല്‍ വഴി സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയായിരുന്നു ബെസ്റ്റ് ഡീല്‍ ടിവി. 2015ല്‍ ഓഹരി ഉടമയായ രാജേഷ് ആര്യ വഴിയാണ് ദമ്പതികള്‍ പരാതിക്കാരനായ ദീപക് കോത്താരിയെ പരിചയപ്പെടുന്നത്. സബ്‌സ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ ഓഹരി കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് കോത്താരി സമ്മതിച്ചു. പിന്നീട് കമ്പനിയില്‍ കോത്താരിയുടെ ഓഹരി വര്‍ധിച്ചു വന്നു.

പരസ്യത്തിനും മറ്റും സെലിബ്രിറ്റികളെ ആവശ്യമുള്ളതിനാലും താരതമ്യേന ചിലവ് കൂടിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ ധാരാളം പണം ചെലവായിരുന്നു. സ്ഥാപനത്തിലെ എല്ലാ ചെലവുകളും ബോര്‍ഡ്, ഷെയര്‍ഹോള്‍ഡര്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. യോഗങ്ങളില്‍ എല്ലാം മിനിറ്റ്സും രേഖപ്പെടുത്തുകയും യോഗത്തില്‍ പങ്കെടുത്ത ഡയറക്ടര്‍മാരും ഓഹരിയുടമകളും ഒപ്പ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. കോത്താരിയുടെ മകന്‍ ഉദയ് കോത്താരിയെ ഡയറക്ടറായി നിയമിച്ചിരുന്നു. അദ്ദേഹം എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്നതിനാല്‍ കമ്പനിയുടെ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയില്‍ ലാഭമുണ്ടായി തുടങ്ങിയ ഘട്ടത്തിലാണ് 2016ല്‍ നോട്ട് നിരോധനം നിലവില്‍ വന്നത്. ക്യാഷ് ഓണ്‍ ഡെലിവറിയെ ഏറ്റവുമധികം ആശ്രയിച്ച ബിസിനസിനെ ഇത് പ്രതികൂലമായി ബാധിച്ചു. തുടര്‍ന്നുണ്ടായ പണത്തിന്റെ കമ്പനിയിലെ ഓരോരുത്തരെയും ബാധിച്ചു. തങ്ങള്‍ക്കും കാര്യമായ നഷ്ടമുണ്ടായി. നിക്ഷേപങ്ങള്‍ നഷ്ടപ്പട്ടുവെന്നും ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും കോത്താരിയും കുടുംബവും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദമ്പതിമാര്‍ പറയുന്നു. കമ്പനി നിര്‍ത്തി ഏകദേശം 10 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആരോപണവുമായി മുന്നോട്ട് വരുന്നത് സല്‍പേരും പ്രതിച്ഛായയും നഷ്ടപ്പെടുത്താനെന്നും ദമ്പതികള്‍ ആരോപിച്ചു.

Content Highlight; Shilpa Shetty, Raj Kundra move HC to quash ₹60 crore cheating FIR

dot image
To advertise here,contact us
dot image