
ഭോപ്പാല്‍: മധ്യപ്രദേശിലെ രണ്ട് ജില്ലകളില്‍ മത്സ്യവും മാംസവും മുട്ടയും വിൽക്കുന്നതിന് നിരോധനം. നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന കാലയളവിലാണ് നിരോധനം ബാധകമാവുക. മധ്യപ്രദേശിലെ മൈഹാര്‍, ഉമറിയ ജില്ലകളിലാണ് മത്സ്യമാംസാദികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. 'നവരാത്രി സമയത്ത് ലക്ഷക്കണക്കിന് ഭക്തര്‍ സന്ദര്‍ശിക്കുന്ന മാ ഷാര്‍ദാ ക്ഷേത്രം മൈഹാറിലാണുളളത്. മൈഹാര്‍ ഒരു ക്ഷേത്രനഗരമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ മത്സ്യം, മാംസം, മുട്ട എന്നിവയുടെ വില്‍പ്പന ഭരണകൂടം നിരോധിക്കുന്നു': എസ്ഡിഎം ദിവ്യ പട്ടേല്‍ പറഞ്ഞു.
വിവിധ സമുദായാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മത്സ്യമാംസാദികള്‍ നിരോധിക്കാനുളള തീരുമാനമെടുത്തതെന്ന് ഉമറിയ എസ്ഡിഎം കംലേഷ് നീരജ് പറഞ്ഞു. 'വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ കൂടിക്കാഴ്ച്ച നടത്തി. നവരാത്രി ഉത്സവം നടക്കുന്നതിനാല്‍ മത്സ്യം, മാംസം, മുട്ട എന്നിവ നിരോധിക്കാന്‍ തീരുമാനമെടുത്തു': കംലേഷ് നീരജ് പറഞ്ഞു.
എന്നാല്‍ ഇതാദ്യമായല്ല മൈഹാറില്‍ മത്സ്യമാംസാദികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ മാ ഷാര്‍ദാ ദേവി ക്ഷേത്രത്തിലെ ഛൈത്ര നവരാത്രി ഉത്സവത്തിന് ഭക്തര്‍ കൂടുതലായി എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ മാംസഭക്ഷണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഭോപ്പാലിലും ഇന്‍ഡോറിലും രാമനവമി, മഹാവീര്‍ ജയന്തി, ബുദ്ധ പൂര്‍ണിമ തുടങ്ങിയ ആഘോഷങ്ങളുടെ സമയത്ത് മാംസകച്ചവടം നടത്താന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlights: Navratri: Fish, meat, eggs banned in two districts of Madhya Pradesh