
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയിലുണ്ടായിരുന്നു എന്ന ബിജെപി എംപി അനുരാഗ് താക്കൂറിൻ്റെ ആരോപണത്തിന് മറുപടിയുമായി എഐസിസി പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍. വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാലത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് അങ്ങനെ ചെയ്തതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നോക്കൂ, അതിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്ന് സോണിയ ഗാന്ധി പറഞ്ഞിട്ടില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അവരെ ഉള്‍പ്പെടുത്തിയത്'-താരിഖ് അന്‍വര്‍ പറഞ്ഞു. അക്കാലത്ത് കേന്ദ്രത്തില്‍ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും അതിനായി സമ്മര്‍ദമുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. 'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്വതന്ത്ര സംഘടനയാണ്. അതൊരു ഭരണഘടനാ സ്ഥാപനമാണ്. അത് സ്വന്തം തീരുമാനങ്ങളെടുക്കും. ഇന്ന് പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഭാഗമായി മാറിയിരിക്കുന്നു. അത് ബിജെപിയില്‍ നിന്ന് പുറത്തുവന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്' എന്നായിരുന്നു താരിഖ് അന്‍വറിന്റെ മറുപടി.
വോട്ട് കൊള്ള ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിക്കുന്നത് വ്യാജരേഖയാണെന്നും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നുവെന്നുമാണ് അനുരാഗ് താക്കൂർ പറഞ്ഞത്. സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടര്‍ പട്ടികയിലുണ്ട്. സഫ്ദര്‍ജംഗ് റോഡിലെ നൂറ്റി നാല്‍പത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയില്‍ വ്യക്തമാണ്. 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ സോണിയയുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
Content Highlights: Election Commission added sonia gandhi's name, she didnt ask says tariq anwar