
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. അപ്രതീക്ഷിമായിരുന്നു രാജി. ആരോഗ്യ പ്രശ്നങ്ങൾ മൂലമെന്നാണ് വിശദീകരണം. ഇന്ന് രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കര്‍ ആയിരുന്നു.
'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു', രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞു.
2022 ഓഗസ്റ്റ് 11 നാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ധൻകർ.
അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധന്‍കര്‍. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു.
Content Highlights: Vice President Jagdeep Dhankar Resigns Citing Health Reasons