
ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യയും തമിഴക വാഴ്‌വുരിമൈ കച്ചി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മി. ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടായിരുന്നു ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ഇതിനായി അപേക്ഷ നൽകുമെന്നും അവർ പറഞ്ഞു. വീരപ്പൻ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകൻ ആയിരുന്നു. മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ ഉള്ളപ്പോൾ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.
നേരത്തെ വീരപ്പനായി സ്മാരകം നിർമ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ് യുവാക്കളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.
സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച മുത്തുലക്ഷ്മി, ബിജെപിയുടെ സഖ്യങ്ങൾ സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ചിലർ വീമ്പിളക്കുകയാണെന്ന് വിജയ്‌യെ വിമർശിച്ച് മുത്തുലക്ഷ്മി പറഞ്ഞു. അവർക്ക് ഇടം കൊടുക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. 2004-ലാണ് പ്രത്യേക അന്വേഷണസംഘം വീരപ്പനെ വെടിവെച്ച് കൊന്നത്.
Content Highlights: Muthulakshmi Veerappan demands memorial for husband