'ലോകം ഒന്നായി തോന്നുന്നു'; ബഹിരാകാശത്ത് നിന്നും പ്രധാനമന്ത്രിയുമായി സംസാരിച്ച് ശുഭാംശു ശുക്ല

വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്

dot image

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്ത് നിന്ന് കാണുമ്പോൾ ലോകം ഒന്നായി തോന്നുന്നു എന്നും ആകാശത്തിന് അതിരുകൾ ഇല്ല, സ്വപ്നങ്ങൾ നേടിയെടുക്കാമെന്നും ശുഭാംശു ശുക്ല പ്രധാനമന്ത്രിയോട് പറഞ്ഞു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി ശുഭാംശുവിനോടും പറഞ്ഞു.

താങ്കൾ ഇപ്പോൾ ഇന്ത്യയിൽ നിന്നും വളറെ അകലെയാണ്. പക്ഷേ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തയാളാണ് നിങ്ങളിപ്പോൾ. നിങ്ങളുടെ പേരിൽ തന്നെ ശുഭം ഉണ്ട്. നിങ്ങളുടെ ബഹിരാകാശ നിലയത്തിലേക്കുളള യാത്ര രാജ്യത്തെ യുവാക്കൾക്ക് ഒരു പുതിയ യുഗത്തിന്റെ ശുഭ്-ആരംഭ് ആണ്. ഇപ്പോൾ നമ്മൾ മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. ഇന്ത്യൻ പതാക വീണ്ടും ബഹിരാകാശത്തിൽ പാറിച്ചതിൽ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെയിരിക്കുമെന്ന് പ്രധാനമന്ത്രി ശുക്ലയോട് ചോദിച്ചു. അതിന് മറുപടിയായി ഭൂപടത്തിൽ കാണുന്നതിനേക്കാൾ ബഹിരാകാശത്ത് നിന്ന് ഇന്ത്യ ഗംഭീരവും വലുതും ആണെന്നാണ് ശുക്ല മറുപടി നൽകിയത്. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടപ്പോൾ ആദ്യം മനസിൽ തോന്നിയത് ഭൂമി ഒന്നാണെന്നും ഒരു അതിർത്തിയും കാണാനാകുന്നില്ല എന്നും ആയിരുന്നു. രാജ്യങ്ങളില്ല, സംസ്ഥാനങ്ങളില്ല, അതിർത്തികളില്ല. നമ്മളെല്ലാം മനുഷ്യരാശിയുടെ ഭാഗം, ഈ ഭൂമി നമ്മുടെ വീട്, നമ്മളെല്ലാം അതിലെ അംഗങ്ങൾ. ചെറിയ കാര്യങ്ങൾപോലും വ്യത്യസ്തമായി തോന്നുന്നു. ഇവിടെ ഭൂഗുരുത്വമില്ല. ഉറക്കമാണ് വലിയ വെല്ലുവിളി. പുതിയ പരിസ്ഥിതിയുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമെന്നും ശുഭാംശു പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാംശു. സംഘം ബഹിരാകാശ നിലയത്തില്‍ 14 ദിവസം ചെലവിടും. വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തില്‍ 60 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. സൂക്ഷ്മ ആല്‍ഗകളുടെയും സയനോബാക്ടീരിയകളുടേയും വളര്‍ച്ചയും മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനവും പഠിക്കും. ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ധാന്യങ്ങള്‍ മുളപ്പിക്കും.

സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്‌സിയം- 4. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. ശുഭാന്‍ഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ ഒരാളാണ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതില്‍ ശുഭാന്‍ഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉള്‍പ്പെടുന്നു. പ്രശാന്ത് നായരും ഗഗന്‍യാന്‍ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാംശുവിന് സ്‌പേസ് എക്‌സും ആക്‌സിയം സ്‌പേസും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആര്‍ഒയുടെ നാല് ബഹിരാകാശ യാത്രികരില്‍ ഒരാളാണ് ശുഭാന. അതുകൊണ്ട് തന്നെ ശുഭാംശുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ഈ യാത്രയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

Content Highlights: PM Modi Interacts With Indian Astronaut Shubhanshu Shukla

dot image
To advertise here,contact us
dot image