
ബെംഗളൂരു: ജെല്ലി മിഠായിക്കുള്ളിൽ കഞ്ചാവ് വെച്ച് വിദ്യാർത്ഥികൾക്ക് കച്ചവടം ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ. ബെംഗളൂരു നഗരത്തിലെ മെഡിക്കൽ, എഞ്ചിനീറിങ് കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന യുവാക്കളാണ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.
ഹെബ്ബാൾ സ്വദേശികളായ മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ പിടിയിലായത്. പൊലീസ് നടത്തിയ റെയ്ഡിനിടയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന, 1440 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇവർ തന്നെയാണ് കഞ്ചാവ് ഉള്ളിൽവെച്ചുള്ള ജെല്ലി മിഠായി ഉണ്ടാക്കുന്നതെന്നും പൊലീസ് കണ്ടെത്തി. ഒരു പാക്കറ്റിന് 6000 രൂപ വരെയാണ് ഇവർ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നത്.
വായിലിട്ടാൽ ഉടനെ അലിയുന്ന രീതിയിലായിരുന്നു മിഠായി ഉണ്ടായിരുന്നത്. ഉടൻതന്നെ ലഹരി തലയ്ക്ക് പിടിക്കുകയും ചെയ്യും. മംഗലാപുരത്തെ ഒരു സംഘത്തിനൊപ്പമായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തി. എവിടെനിന്നാണ് ഈ മിഠായികൾ നിർമിക്കുന്നത് എന്നതടക്കമുള്ള അന്വേഷണം തുടരുകയാണ്.
Content Highlights: 2 arrested at bengaluru for filling drugs in jelly toffee and selling it to students