സിപിഐഎമ്മിന്റെ സജീവ അംഗം, അഭിഭാഷക; ആരാണ് ഗുജറാത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചുകയറിയ 25കാരി

ഗ്രാമത്തിലെ റോഡുകളും തെരുവുവിളക്കുകളും വഡ്‌വാസയുടെ ഒരു പ്രധാന പ്രശ്‌നമാണെന്നും അടിയന്തരമായി ഇവ പരിഗണിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും സത്യേഷ കൂട്ടിച്ചേർത്തു

dot image

ഗാന്ധിനഗർ: ഗുജറാത്തിലെ ഏകദേശം 3,894 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിളങ്ങിയത് ഒരു 25-കരിയാണ്, സത്യേഷ ലെയുവ. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് സബർഗാന്ധ ജില്ലയിലെ പ്രന്തിജ്ജ് താലൂക്കിലെ വഡ്‌വാസ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായത്. എതിർ സ്ഥാനാർത്ഥികളായ സവിതയെയും പുഷ്പയെയും പരാജയപ്പെടുത്തി ആകെ 596 വോട്ടുകളാണ് സത്യേഷ നേടിയത്. സവിതയ്ക്ക് 492-ഉം പുഷ്പ 236-ഉം വോട്ടുകളാണ് ലഭിച്ചത്.

പട്ടികജാതി (എസ്‌സി) സമുദായങ്ങളിലെ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റാണിത്. സയൻസ് ബിരുദധാരിയായ സത്യേഷ ഒരു അഭിഭാഷകയാണ്. അഹമ്മദാബാദിലാണ് നിയമ പ്രാക്ടീസ് ചെയ്യുന്നത്. താൻ സിപിഐഎമ്മിന്റെ സജീവ അംഗമാണെന്നും സബർഗാന്ധയിലെ പാർട്ടിയുടെ സെക്രട്ടേറിയറ്റ് അംഗമാണെന്നും സത്യേഷ പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണ്. കൂടാതെ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒബിസി സംവരണം ജുഡീഷ്യൽ കമ്മീഷൻ തീർപ്പാക്കാത്തതിനാൽ 2020 മുതൽ വഡ്‌വാസ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയായിരുന്നെന്നും സത്യേഷ പറയുന്നു. 2020 മുതൽ ഗ്രാമകാര്യങ്ങൾ ഒരു അഡ്മിനിസ്ട്രേറ്ററാണ് കൈകാര്യം ചെയ്യുന്നത്. ഗ്രാമത്തിലെ റോഡുകളും തെരുവുവിളക്കുകളും വഡ്‌വാസയുടെ ഒരു പ്രധാന പ്രശ്‌നമാണെന്നും അടിയന്തര മുൻഗണനയായി ഇവ പരിഗണിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ദീർഘകാലാടിസ്ഥാനത്തിൽ, ഗ്രാമത്തിൽ ഒരു ആരോഗ്യ കേന്ദ്രം, ലൈബ്രറി, ജിം എന്നിവ വേണമെന്നതും തന്റെ ലക്ഷ്യമായി സത്യേഷ വ്യക്തമാക്കി.

'ഞങ്ങളുടെ ഗ്രാമം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ്. ബസ് സർവീസുകൾ പ്രായോഗികമല്ല. അതിനാൽ, ഗ്രാമത്തിൽ നിന്ന് ആളുകളെ ഹൈവേയിലേക്ക് എത്തിക്കാൻ കഴിയുന്ന നാലോളം ഇലക്ട്രിക് റിക്ഷകൾ എനിക്ക് വേണം," സത്യേഷ പറഞ്ഞു.

നിരവധി പൊതുവിഷയങ്ങളിൽ ഇടപെട്ട് ശ്രദ്ധേയയായ സത്യേഷ ഹത്രാസ് സംഭവത്തിലും ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും പ്രതിഷേധിച്ചിട്ടുണ്ട്. സത്യേഷയുടെ വിജയത്തിൽ താൻ വളരെയേറെ സന്തുഷ്ടനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഹിതേന്ദ്ര ഭട്ട് പറഞ്ഞു.

Content Highlights: Satyesha Leuva a 25-year-old woman elected Sarpanch of a Gujarat village

dot image
To advertise here,contact us
dot image