മന്ത്രിമാരുടെ സ്റ്റാഫ് നിയമനം;ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിലപാടിൻ്റെ പേരിൽ മഹായുതിസഖ്യത്തിൽ കല്ലുകടി,റിപ്പോർട്ട്

മഹായുതി സഖ്യത്തിനുള്ളിൽ വളർന്നുവരുന്ന അഭിപ്രായവ്യത്യാസമെന്ന നിലയിൽ പ്രതിപക്ഷം വിഷയം ഏറ്റെടുത്തിട്ടുണ്ട്

dot image

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ കല്ലുകടിയെന്ന് റിപ്പോർട്ട്. ശിവസേനയിലെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെയും ചില മന്ത്രിമാർ പേഴ്‌സണൽ സെക്രട്ടറിമാരെയും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരെയും അനധികൃതമായി നിലനിർത്തുന്നതിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രം​ഗത്ത് വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. നിരന്തരമുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും ചില ഉദ്യോ​ഗസ്ഥർ തങ്ങളുടെ സേവനം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ആറ് ജീവനക്കാർക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് അച്ചടക്ക ലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതോടെയാണ് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ സംഘർഷം രൂക്ഷമായതെന്നാണ് റിപ്പോർട്ട്.

ശിവസേന മന്ത്രിമാരായ സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി, ഭരത് ഗോഗാവാലെ, ഗുലാബ്രാവു പാട്ടീൽ, എൻ‌സി‌പി നേതാക്കളായ ദത്താത്രേ ഭർനെ, ഛഗൻ ഭുജ്ബൽ എന്നിവരുമായി ബന്ധപ്പെട്ടാണ് നിലവിൽ പ്രശ്നങ്ങൾ ഉയർന്നിരിക്കുന്നത്. ക്രമക്കേടുകൾ ആരോപിച്ച് അവരുടെ പേഴ്‌സണൽ സെക്രട്ടറിമാരുടെ നിയമനങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു. വർഷങ്ങളായി സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇവരിൽ പലരും അഴിമതി ആരോപണത്തിൻ്റെയും ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദന പരാതിയുടെയും നിഴലിലാണെന്നും ഇത് സംബന്ധിച്ച പരിശോധനയിലാണെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പിഎസ്, ഒഎസ്ഡി നിയമനങ്ങളിൽ സുതാര്യത കൊണ്ടുവരാനുള്ള നീക്കം നേരത്തെ മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിൻ്റെ ഭാ​ഗമായി എല്ലാ മന്ത്രിമാരുടെയും പിഎസ്, ഒഎസ്ഡി നിയമനത്തിന് പരി​ഗണിക്കുന്നവരെ സ്‌ക്രീൻ ചെയ്യാനും അഭിമുഖം നടത്താനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ ദേവേന്ദ്ര ഫഡ്‌നാവിസ് നിയമിച്ചിരുന്നു. ഈ പരിശോധനയിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുടെയും ഒന്നിലധികം നിയമനങ്ങൾ ലഭിച്ചവരുടെ നിയമനങ്ങൾ തടയപ്പെട്ടിരുന്നു. എന്നാൽ ചില ജീവനക്കാ‍ർ ‍‌സർക്കാർ നിലപാടിനെതിരെ പ്രവർത്തിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ ഉണ്ടായതെന്നാണ് റിപ്പോ‍ർട്ട്.

ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള ഗുരുതരമായ നടപടിയാണ് അച്ചടക്ക നോട്ടീസുകൾ എന്നാണ് മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അഴിമതി തുടച്ചുനീക്കാനും അച്ചടക്കം പാലിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മാത്രമേ ഇക്കാര്യത്തിൽ പൂർണ്ണ വ്യക്തത നൽകാൻ കഴിയൂ എന്നായിരുന്നു മന്ത്രി ആശിഷ് ഷേലാറിൻ്റെ പ്രതികരണം.

വിഷയം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. മഹായുതി സഖ്യത്തിനുള്ളിൽ വളർന്നുവരുന്ന അഭിപ്രായവ്യത്യാസമെന്ന നിലയിലാണ് പ്രതിപക്ഷം വിഷയത്തെ ചൂണ്ടിക്കാണിക്കുന്നത്. ഇത് പേഴ്സണൽ സെക്രട്ടറിമാരുടെ കാര്യം മാത്രമല്ലെന്നും മഹായുതി സഖ്യത്തിലെ പങ്കാളികൾക്കിടയിലുള്ള ഏകോപനത്തിന്റെയും വിശ്വാസത്തിന്റെയും അഭാവത്തെ ഇത് തുറന്നുകാട്ടുന്നുവെന്നുമാണ് കോൺ​ഗ്രസിൻ്റെ വിമർശനം. മുഖ്യമന്ത്രിയുടെ ഉത്തരവുകൾ പരസ്യമായി ലംഘിക്കപ്പെടുന്നു. ഇത് അദ്ദേഹത്തിന്റെ നിയന്ത്രണം എത്രത്തോളം ദുർബലമാണെന്ന് കാണിക്കുന്നുവെന്നുമാണ് കോൺഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ പ്രതികരിച്ചത്. നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദാൻവെയും വഡെറ്റിവാറിൻ്റെ നിലപാട് ആവർത്തിച്ചിരുന്നു. അഴിമതിക്കാരായ പിഎസുകളെയും ഒഎസ്ഡികളെയും കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മൺസൂൺ സെഷനിൽ ഈ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Content Highlights: Mahayuti rift widens as Devendra Fadnavis issues orders against ministers' staff

dot image
To advertise here,contact us
dot image