
ചെന്നൈ: ഹിന്ദുമുന്നണിയുടെ ആഭിമുഖ്യത്തിൽ മധുരയിൽ ‘മുരുക ഭക്തജന സമ്മേളനം’ സംഘടിപ്പിച്ച് സംഘപരിവാർ സംഘടനകൾ. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി), ബിജെപി, മറ്റ് ഹിന്ദു സംഘടനകൾ എന്നിവയുമായി സഹകരിച്ച് ഹിന്ദു മുന്നണിയാണ് (തമിഴ്നാട്ടിലെ വലതുപക്ഷ സംഘടന) പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചുലക്ഷം പേർ എത്തുമെന്നാണ് സംഘാടകരുടെ അവകാശവാദം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സമ്മേളനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്രമന്ത്രിമാർ, ബിജെപിയുടെ കേന്ദ് -സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് സമ്മേളന നഗരിയിൽ ഒരേസമയത്ത് ഭക്തജനങ്ങൾ മുരുക ഭക്തിഗാനമായ ‘കന്ദ ഷഷ്ഠി കവച ശ്ലോകം’ ആലപിക്കും. ലക്ഷക്കണക്കിനാളുകൾ ഒരേ സമയത്ത് പാടുന്ന ഈ പരിപാടി ഗിന്നസ് നേട്ടം കൈവരിക്കുമെന്ന് ഹിന്ദു ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കിഷോർ കുമാർ പറഞ്ഞു. സമ്മേളനത്തിലേക്ക് മുരുക ഭക്തർക്കുപുറമെ അയ്യപ്പ സേവാ, ഓം ശക്തി, സായിബാബ ഭക്തജന സംഘങ്ങളെയും ബിജെപി ക്ഷണിച്ചിരുന്നു. മുരുകൻ സമ്മേളനത്തിലൂടെ ശക്തി തെളിയിക്കണമെന്നും ഹിന്ദുമത ഐക്യത്തെ ഡിഎംകെ ഭയപ്പെടുന്നതായും ഈയിടെ മധുരയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു.
അതേസമയം, മുരുകൻ സമ്മേളനത്തിനെതിരെ വിമർശനവുമായി ഭരണകക്ഷിയായ ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. മതം, വംശം, ഭാഷ എന്നിവയുടെ പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കുന്നതിനാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ഡിഎംകെയുടെ ആരോപണം. പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് തമിഴ്നാട് ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി കെ ശേഖർ ബാബു ചോദ്യം ഉന്നയിച്ചു.
"ആന്ധ്രയിലെ പവൻ കല്യാണും തമിഴ്നാടും തമ്മിലുള്ള ബന്ധം എന്താണ്? യുപിയിലെ യോഗി ആദിത്യനാഥും തമിഴ്നാടും തമ്മിലുള്ള ബന്ധം എന്താണ്?" ശേഖർ ബാബു ചോദിച്ചു. "ക്ഷേത്രങ്ങൾ നീതിയും അച്ചടക്കവും പ്രചരിപ്പിക്കാനുള്ളതാണ്. എന്നാൽ ഈ ആളുകളുടെ സമ്മേളനം വംശം, ഭാഷ, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. അത്തരം സമ്മേളനങ്ങൾ ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു", അദ്ദേഹം പറഞ്ഞു. ഡിഎംകെ ഇതിനെ രാഷ്ട്രീയ പ്രേരിതമായ ഒരു സമ്മേളനമാണെന്ന് ആരോപിച്ചപ്പോൾ ബിജെപി ഇതിനെ ഭക്തിയുടെ ആഘോഷമാണെന്നാണ് ന്യായീകരിച്ചത്.
Content Highlights: Madurai Murugan Conference today