ലാലു പ്രസാദ് യാദവിൻ്റെ കാല്‍ക്കൽ അംബേദ്കറുടെ ചിത്രം കാണിച്ച് പ്രവര്‍ത്തകന്‍: ആയുധമാക്കി ബിജെപി

ദൈവങ്ങളുടെ ചിത്രം പോലും തൻ്റെ കാല്‍ക്കൽ വയ്ക്കാന്‍ ലാലു പ്രസാദ് യാദവിന് കഴിയുമെന്നും നിതീഷ് കുമാറും ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമൊക്കെ ഈ അഹങ്കാരം കാരണമാണ് അദ്ദേഹത്തെ വിട്ടുപോയതെന്നും സാമ്രാട്ട് ചൗധരി കുറ്റപ്പെടുത്തി

dot image

പട്‌ന: ഡോ. ബി ആര്‍ അംബേദ്കറുടെ ചിത്രം ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ കാല്‍ക്കല്‍ വെച്ചതില്‍ വിവാദം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. ഒരു കസേരയിൽ ഇരുന്ന് മറ്റൊരു കസേരയിലേയ്ക്ക് കാല്‍ നീട്ടിവെച്ച് ഇരിക്കുന്ന ലാലു പ്രസാദ് യാദവിന്റെ കാലിന്റെ ഭാഗത്തേക്ക് പ്രവര്‍ത്തകന്‍ അംബേദ്കറുടെ ഫ്രെയിം ചെയ്ത ചിത്രം കൊണ്ടുവരുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് വീഡിയോയിലുളളത്. ജൂണ്‍ പതിനൊന്നിന് ലാലു പ്രസാദ് യാദവിന്റെ പിറന്നാളായിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായെടുത്ത വീഡിയോയാണ് വിവാദമായിരിക്കുന്നത്.

ഈ വര്‍ഷം അവസാനം ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡിക്കെതിരെ ലഭിച്ച ഒരു ആയുധമായാണ് ബിജെപി സംഭവത്തെ ഉയര്‍ത്തിക്കാട്ടുന്നത്. ലാലു പ്രസാദ് യാദവ് ദളിതരെ അവജ്ഞയോടെയാണ് കാണുന്നതെന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി സംസാരിച്ച, അവരുടെ വലിയ നേതാവായ അംബേദ്‌റോട് അദ്ദേഹത്തിന് ബഹുമാനമില്ലെന്ന് ഇതോടെ വ്യക്തമായെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. ദൈവങ്ങളുടെ ചിത്രം പോലും തന്റെ കാല്‍ച്ചുവട്ടില്‍ വയ്ക്കാന്‍ ലാലു പ്രസാദ് യാദവിന് കഴിയുമെന്നും നിതീഷ് കുമാറും ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമൊക്കെ ഈ അഹങ്കാരം കാരണമാണ് അദ്ദേഹത്തെ വിട്ടുപോയതെന്നും സാമ്രാട്ട് ചൗധരി കുറ്റപ്പെടുത്തി.

ബിഹാറിലെ ജനങ്ങള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ പ്രവൃത്തിയാണ് ലാലു പ്രസാദ് യാദവിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സംഭവത്തില്‍ ലാലുവും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും മാപ്പുപറയണമെന്നും ബിജെപിയുടെ ദളിത് നേതാവും മന്ത്രിയുമായ ജനക് റാം ആവശ്യപ്പെട്ടു. 'ലാലു പ്രസാദ് യാദവ് കേക്ക് മുറിച്ചത് വാള്‍ ഉപയോഗിച്ചാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി മസില്‍ പവര്‍ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അതിനര്‍ത്ഥം. ബിഹാറിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ശരിയായ സമയത്ത് അവര്‍ ഇതിനുളള മറുപടി നല്‍കും'- ജനക് റാം കൂട്ടിച്ചേര്‍ത്തു.

വിവാദത്തില്‍ പ്രതികരണവുമായി ആര്‍ജെഡി ചെയര്‍മാനും ലാലുവിന്റെ മകനുമായ തേജസ്വി യാദവ് രംഗത്തെത്തി. ലാലു പ്രസാദ് യാദവ് ബിഹാറില്‍ ബാബാ സാഹേബ് അംബേദ്കറുടെ നിരവധി പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. അംബേദ്കറുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. 78-ാം വയസിലും ലാലു പ്രസാദ് യാദവ് 10 മണിക്കൂറോളം ജോലി ചെയ്യുകയും ആളുകളെ കാണുകയും ചെയ്യുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജെപിക്കാര്‍ക്ക് അംബേദ്കറുമായോ ഭരണഘടനയുമായോ സംവരണവുമായോ യാതൊരു ബന്ധവുമില്ല'- തേജസ്വി യാദവ് പറഞ്ഞു.

Content Highlights: Lalu prasad yadav face controversy as video showing ambedkar portrait near his feet

dot image
To advertise here,contact us
dot image