
ജയ്പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ രാജസ്ഥാനില്‍ നിന്നുളള ഡോക്ടര്‍ ദമ്പതികളും മൂന്ന് മക്കളും. ഉയദ്പൂര്‍ സ്വദേശികളായ ഡോ. പ്രതീക് ജോഷി, ഭാര്യ ഡോ. കോമി വ്യാസ്, മക്കളായ നകുല്‍, പ്രദ്യുത്, മിറായ എന്നിവരാണ് വിമാനാപകടത്തില്‍ മരിച്ചത്. നകുലും പ്രദ്യുതും ഇരട്ടക്കുട്ടികളാണ്. ഉദയ്പൂരിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന കോമിയും മക്കളും ലണ്ടനിലേക്ക് പ്രതീക് ജോഷിയോടൊപ്പം പോകാനായി കയറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് നിമിഷങ്ങള്‍ മുന്‍പ് വിമാനത്തില്‍ നിന്ന് കുടുംബം നിറചിരിയോടെ എടുത്ത സെല്‍ഫി നോവായി മാറുകയാണ്.
ഡോ. കോമി വ്യാസും പ്രതീക് ജോഷിയും ഉദയ്പൂരിലെ പസഫിക് ആശുപത്രിയില്‍ ജോലിചെയ്തിരുന്നവരാണ്. പ്രതീക് നേരത്തെ തന്നെ ലണ്ടനിലേക്ക് പോയിരുന്നു. കുടുംബത്തെ കൂടെ കൂട്ടാനായി ഒരാഴ്ച്ച മുന്‍പാണ് രാജസ്ഥാനിലെ ബന്‍സ്വരയിലേക്ക് തിരിച്ചെത്തിയത്. അഞ്ചുവയസുകാരായ നകുലിനെയും പ്രദ്യുതിനെയും എട്ടുവയസുകാരിയായ മിറായയെയും ചേര്‍ത്ത് നിര്‍ത്തിയുളള ദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഭര്‍ത്താവിനെ കാണാനായി ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഖുഷ്ബു രാജ്പുരോഹിത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബലോതര ജില്ലയിലെ അറബ ഗ്രാമത്തില്‍ നിന്നുളള ഖുഷ്ബുവും മന്‍ഫൂല്‍ സിംഗും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. ഭര്‍ത്താവ് ലണ്ടനില്‍ വിദ്യാര്‍ത്ഥിയാണ്. വിവാഹശേഷം ആദ്യമായി ഭർത്താവിനെ കാണാനായി പുറപ്പെട്ടതായിരുന്നു ഖുഷ്ബു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവൻ യാത്രക്കാരും മരിച്ചു. രമേശ് വിസ്വാഷ് കുമാർ എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് രമേശ് രക്ഷപ്പെട്ടത്.
Content Highlights: Doctor Couple and their 3 Children dies in Ahmedabad Plane Crash