
ന്യൂഡൽഹി: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ആക്സിയം - 4 വിക്ഷേപണം മാറ്റിവച്ചു. നാളെ നടക്കാനിരുന്ന വിക്ഷേപണം ജൂൺ 11ന് ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് നടത്താനാണ് തീരുമാനം. മോശം കാലാവസ്ഥ കാരണമാണ് അവസാന നിമിഷം ദൗത്യം മാറ്റിയതെന്ന് ഐഎസ്ആർഒ അറിയിച്ചു. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനി, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര ബഹിരാകാശ ദൗത്യമാണ് ആക്സിയം 4.
ഇന്ത്യന്‍ ടെസ്റ്റ് പൈലറ്റായ ശുഭാൻഷു ശുക്ലയെ കൂടാതെ മിഷൻ കമാൻഡറായ അമേരിക്കയുടെ പെഗ്ഗി വിറ്റ്സൺ ,പോളണ്ടിൻ്റെ സ്ലാവോസ് ഉസ്നാൻസ്കി - വിസ്നിയേവ്സ്കി , ഹംഗറിയുടെ ടിബോർ കപു എന്നിവരാണ് ആക്സിയം 4 സംഘത്തിലുള്ളത്. മറ്റന്നാൾ ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A-യിൽ നിന്നാണ് സംഘം പറന്നുയരുക.
കഴിഞ്ഞ വർഷമാണ് നാസ ആക്സിയം -4 ദൗത്യം പ്രഖ്യാപിച്ചത്. ഏകദേശം 14 ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ ശുഭാന്‍ഷു ശുക്ലയ്ക്ക് പുറമേ ബഹിരാകാശയാത്രികരുടെ മറ്റൊരു സംഘവും ഉൾപ്പെടും. ഇന്ത്യൻ വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റും ഇന്ത്യയുടെ ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗവുമായ ശുക്ലയെ കൂടാതെ, മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള യൂറോപ്യൻ സ്‌പേസ് ഏജൻസി ബഹിരാകാശയാത്രികരായ സാവോസ് ഉസ്‌നാൻസ്കി-വിസ്‌നിയേവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരും സംഘത്തിലുണ്ട്. നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) തമ്മിലുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ബഹിരാകാശ യാത്രയിൽ സ്വകാര്യ കമ്പനികളുടെ വർദ്ധിച്ചുവരുന്ന പങ്ക് കൂടിയാണ് ഇൌ ദൌത്യം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കുക എന്നതാണ് ആക്സിയം സ്പേസ് ലക്ഷ്യമിടുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1984 ല്‍ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 ദൗത്യത്തില്‍ യാത്ര ചെയ്ത രാകേഷ് ശര്‍മയാണ് ഇന്ത്യന്‍ പൗരനായ ആദ്യ ബഹിരാകാശ സഞ്ചാരി. ഉത്തർപ്രദേശിലെ ലഖ്നൗവാണ് ശുഭാന്‍ഷു ശുക്ലയുടെ സ്വദേശം. 18 വർഷം മുമ്പാണ് സൈനിക പരിശീലനത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്.
Content highlights: Axiom-4 launch postponed