
ന്യൂഡൽഹി: യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകൻ പിടിയിൽ. ഡൽഹിയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന സതേന്ദ്ര യാദവെന്നയാളാണ് അറസ്റ്റിലായത്. 27 കാരിയായ നിലേഷിനെയാണ് പ്രതി കഴുത്ത് ഞെരിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയത്. സംശയത്തെ തുടർന്ന് ഇയാൾ യുവതിയെ കൊലപ്പെടുത്തിയെന്നാണ് വിവരം.
പ്രതിയുടെ കയ്യിൽ നിന്ന് കൊല്ലപ്പെട്ട നിലേഷിന്റെ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മെയ് 30-നാണ് ഹപൂർ ജില്ലയിലെ സിഖേധ ഗ്രാമത്തിലെ കനാലിൽ സ്യൂട്ട്കേസിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിൽ ഡൽഹി മയൂർ വിഹാർ സ്വദേശി നിലേഷിന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തുകയായിരുന്നു.
നിലേഷും സതേന്ദ്രയും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. സതേന്ദ്രന് കാർ വാങ്ങാനായി 5.25 ലക്ഷം രൂപ നിലേഷ് കടം നൽകിയിരുന്നു. പിന്നീട് സതേന്ദ്ര ജോലി ലഭിച്ച് പാട്യാലയിലേക്ക് പോയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. നിലേഷിനെ ഫോൺ ചെയ്യുമ്പോൾ തിരിക്കിലാണെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്നും പ്രതി സംശയിച്ചു.
ഫോൺ ലോക്ക് ചെയ്തതും സംശയത്തിനിടിയാക്കി. മെയ് 28-ന് നിലേഷ് സതേന്ദ്രയുടെ മുറിയിലെത്തി കടം നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ സതേന്ദ്ര ഷാൾ കഴുത്തിൽ മുറുക്കി നിലേഷിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിയിൽ ഉണ്ടായിരുന്ന സ്യൂട്ട്കേസിലാക്കി സിഖേദ കനാലിൽ തള്ളി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിത്.
കാറിൽ നിന്ന് സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചിരുന്നുവെന്ന് ഹാപൂർ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു.കൊലപാകത്തിന് ഉപയോഗിച്ച കാറും ബാങ്ക് വിവരങ്ങളും മൊബൈൽ ഫോണും പ്രതിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.
Content Highlights: Delhi Woman’s Body Found In Suitcase In UP's Hapur and Lover Arrested