
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം വീണ്ടും ഉയര്‍ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും അത്തരം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശമുളളത്.
എങ്ങനെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് കണക്കുകള്‍ രാഹുല്‍ ഗാന്ധി നിരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയതു വരെയുളള എല്ലാ നടപടിക്രമങ്ങളിലും അഴിമതി നടന്നെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടെടുപ്പ് നടന്ന ദിവസവും ക്രമക്കേട് നടന്നു. വോട്ടിംഗ് ശതമാനത്തില്‍ അസാധാരണമായ വര്‍ധനയുണ്ടായി. വോട്ടര്‍പട്ടികയിലും അവിശ്വസനീയമായ തരത്തില്‍ വര്‍ധനവുണ്ടായി. അഞ്ചുമാസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ എണ്ണം കൂട്ടി. ബിജെപിക്ക് പരാജയമുണ്ടാകുന്ന സാഹചര്യം മറികടക്കാന്‍ മഹാരാഷ്ട്രയില്‍ വലിയ ക്രമക്കേടുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനൊക്കെ കൂട്ടുനിന്നു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചതിന്റെ ബ്ലൂ പ്രിന്റായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്. ഇത് ബിഹാറിലും ആവര്‍ത്തിക്കാന്‍ പോവുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറഞ്ഞത്.
'എങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാം ? 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ എങ്ങനെ കൃത്രിമം കാണിക്കാമെന്നതിന്റെ രൂപരേഖയാണ്. എന്റെ ലേഖനം ഇത് ഘട്ടം ഘട്ടമായി കാണിക്കുന്നുണ്ട്. സ്റ്റെപ്പ് 1: തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുളള പാനലില്‍ ഇടപെടുക. സ്റ്റെപ് 2: വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുക. സ്റ്റെപ് 3: വോട്ടര്‍മാരുടെ എണ്ണം കൂട്ടുക. സ്‌റ്റെപ് 4: ബിജെപിക്ക് വിജയിക്കേണ്ട സ്ഥലത്ത് വ്യാജ വോട്ടുകള്‍ ലക്ഷ്യം വയ്ക്കുക. സ്റ്റെപ്പ് 5: തെളിവുകള്‍ മറയ്ക്കുക. വഞ്ചന കാണിക്കുന്നവര്‍ വിജയിച്ചേക്കാം. എന്നാല്‍ അത് ജനാധിപത്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് ഫലങ്ങളിലും ജനങ്ങള്‍ക്കുളള വിശ്വാസം ഇല്ലാതാക്കും. തെരഞ്ഞെടുപ്പുകളിലെ ഒത്തുകളികള്‍ ജനാധിപത്യ സംവിധാനത്തിനേല്‍ക്കുന്ന വിഷമാണ്' ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ച് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
2024 നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിപ് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) എന്നിവരുള്‍പ്പെട്ട മഹായുതി സഖ്യമാണ് വിജയിച്ചത്. 288 നിയമസഭാ സീറ്റുകളില്‍ 235 എണ്ണം മഹായുതി സഖ്യം നേടി. 132 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
Content Highlights: BJP Match fixing in maharashtra, next in bihar elections Rahul Gandhi alleges