
ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതി ലോക്കപ്പില്‍ വിചാരണക്കെത്തിച്ച തടവുകാരനെ സഹതടവുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. വധശ്രമ കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന 24കാരനായ അമന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അമനൊപ്പം വിചാരണക്കെത്തിച്ച മറ്റു രണ്ട് തടവുകാരാണ് കൊലപാതകം നടത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട അമനും പ്രതികളിലൊരാളും തമ്മില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന പ്രശ്‌നത്തിൻ്റെ പശ്ചാതലത്തിലാണ് കൊലപാതകം. കൊലപാതകം നടത്തിയ ജിതേന്ദറിൻ്റെ സഹോദരനെയും ജിതേന്ദറിനെയും അമന്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതേ ചൊല്ലി ഒരേ ലോക്കപ്പിൽ വെച്ച് കണ്ടുമുട്ടിയ പ്രതികൾ തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ പ്രകോപിതനായ ജിതേന്ദറും മറ്റൊരു സഹതടവുകാരനും ചേര്‍ന്ന് അമനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസിന് നേരെ ഗുരുതര സുരക്ഷ വീഴ്ച ആരോപണം നിലനില്‍ക്കുന്നുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്.
Content Highlights- prisoner who attempted to kill his brother was killed by fellow inmates