
ന്യൂഡൽഹി: രാജ്യത്ത് 3395 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 1336 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിന് തൊട്ടുപിന്നിൽ ഏറ്റവും കൂടുൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഡൽഹി, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. എട്ട് പേർ മരിച്ചതോടെ ഈ വർഷത്തെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് സംസ്ഥാനം കൂടുതൽ പരിശോധനകൾ നടത്തിയതുകൊണ്ടാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങൾ.
കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്.
Content Highlights: Active Covid-19 cases in India surged