
ലഖ്നൌ: ഉത്തർപ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ഗർഭിണികൾ സ്വന്തം മൊബൈൽ ടോർച്ചുകളുടെ വെളിച്ചത്തിൽ പ്രസവിച്ചു. നാല് യുവതികളാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രസവിച്ചത്. പിങ്കി രാജ്ഭർ, മഞ്ജു ദേവി, നിതു സഹാനി, റസിയ ഖാത്തൂൺ എന്നീ ഗർഭിണികൾ രാത്രിയിൽ കൊടുംചൂടിൽ നാല് മണിക്കൂർ ഇടവേളയിലാണ് ആശുപത്രിയിൽ എത്തിയത്.
ഇവരുടെ പക്കൽ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഈ പിഎച്ച്സിയിൽ വൈദ്യുത ലൈറ്റുകളും ഫാനുകളും വളരെ അപൂർവമായി മാത്രമേ പ്രവർത്തിക്കാറുള്ളൂവെന്നാണ് കൂട്ടിരിപ്പുകാരുടെ ആക്ഷേപം. പ്രദേശത്തെ 26ഗ്രാമങ്ങളിലെ ഏക സർക്കാർ ആശുപത്രിയാണിത്.
അതേസമയം സംഭവം വാർത്തയായതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു. ആശുപത്രിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച കമ്പനിക്ക് നോട്ടീസ് നൽകിയതായും ജീവനക്കാർ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ രോഗികളെ പരിചരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ബല്ലിയയിലെ ചീഫ് മെഡിക്കൽ ഓഫിസർ സഞ്ജീവ് വർമനും വ്യക്തമാക്കി.
Content Highlights:Four women gave birth in UP under the light of mobile torches