തരൂരിനെ 'തള്ളണോ കൊള്ളണോ'?; നിരന്തരമായ മോദി സ്തുതിയിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ

തരൂരിന്റെ മോദി അനുകൂല നിലപാട് തുറന്നു കാട്ടി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം

dot image

ന്യൂ ഡൽഹി: നിരന്തരമായ മോദി സ്തുതിയിൽ ശശി തരൂരിനെതിരെ ഏത് തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്നതിൽ കോൺഗ്രസിന് ആശയകുഴപ്പം.തരൂരിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുമ്പോൾ നടപടിയിലൂടെ തരൂരിന് രക്തസാക്ഷി പരിവേഷം നൽകേണ്ട എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇത്തരത്തിൽ ഭിന്നത ഉണ്ടെന്നിരിക്കെ തരൂരിന്റെ മോദി അനുകൂല നിലപാട് തുറന്നു കാട്ടി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്‌റീച്ച് മിഷന്റെ ഭാഗമായി പാനമയലെത്തിയ തരൂർ തന്റെ പ്രസംഗത്തിൽ മോദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതാണ് കോൺഗ്രസിന് വീണ്ടും തലവേദനയായിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു തരൂർ പറഞ്ഞത്.

ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ താനെ രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാകുകയാണെന്നും ബിജെപി നേതാക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദിയെക്കുറിച്ച് ശശി തരൂര്‍ പറയുന്നതെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞിരുന്നു. ദൗത്യത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്നറിഞ്ഞിട്ടും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തരൂര്‍ തുടരുകയാണെന്നും ഉദിത് രാജ് വിമർശിച്ചിരുന്നു.

തരൂരിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിക്ക് രാജ്യത്തോട് എത്രമാത്രം സ്നേഹമുണ്ട് എന്നും എംപിമാർ വിദേശത്ത് പോയി പ്രധാനമന്ത്രിക്ക്‌ എതിരെയാണോ സംസാരിക്കണ്ടത് എന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചു. കോൺഗ്രസ്സ് ആരെയാണ് പിന്തുണയ്ക്കുന്നത് എന്നും രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് കോൺഗ്രസ്സ് വിലക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

പഹൽഗാം ആക്രമണത്തിന് ശേഷം നിരവധി തവണ തരൂർ മോദി സ്തുതിയുമായും പാർട്ടി വിരുദ്ധ നിലപാടുകളുമായും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ കാലുപിടിച്ചതുകൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന നരേന്ദ്രമോദിയുടെ വാദത്തെ തരൂര്‍ പിന്തുണച്ചിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുദ്ധമുണ്ടായപ്പോള്‍ അമേരിക്കയ്ക്ക് വഴങ്ങാതിരുന്നത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ ശശി തരൂര്‍ അതിനെ പരസ്യമായി തളളി രംഗത്തെത്തിയിരുന്നു.

തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ചും നേരത്തെ വിവാദങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസ് നൽകിയ പേരുകൾ പരിഗണിക്കാതെ കേന്ദ്രസർക്കാർ സ്വന്തം തീരുമാനപ്രകാരം തരൂരിനെ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഒടുവിൽ മനസ്സില്ലാമനസോടെയെങ്കിലും കോൺഗ്രസ് തരൂരിന് അനുമതി നൽകുകയായിരുന്നു.

Content Highlights: Congress in confusion over Shashi Tharoor Modi Support statements

dot image
To advertise here,contact us
dot image