
ന്യൂഡൽഹി: ദില്ലി പാക് ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് നിർദേശം. അതേ സമയം, ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മിഷന് ഇന്ത്യ കർശന നിർദേശം നൽകിയിട്ടുണ്ട്.
മുൻപും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റം കണ്ടെത്തിയതെ തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥനും സമാനമായ തരത്തിൽ രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു. പിന്നാലെ അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് എന്ത് തെറ്റാണ് ഉണ്ടായതെന്ന് വിശദീകരിച്ചിട്ടില്ല.
അതേ സമയം, ട്രാവൽ വ്ളോഗർ ജ്യോതി മൽഹോത്ര അടക്കം ആറുപേരെ പൊലീസ് ചാരപ്രവൃത്തിക്ക് അറസ്റ്റ് ചെയ്തിരുന്നു. 'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ജ്യോതി ചൈനയിലടക്കം യാത്ര ചെയ്തത് എന്തിന് എന്നതും വരുമാനത്തിന്റെ സ്രോതസും പൊലീസിന്റെ അന്വേഷണപരിധിയിലാണ്.
Content Highlights- Action taken again against official at Pakistan High Commission