'തടയാന്‍ പറ്റുമെങ്കില്‍ തടയൂ'; ബിഹാര്‍ പൊലീസ് തടഞ്ഞിട്ടും വേദിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട് രാഹുല്‍ ഗാന്ധി

'നിതീഷ് ജീ, മോദി ജീ, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്

dot image

പട്‌ന: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് ബിഹാര്‍ പൊലീസ്. കോണ്‍ഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലിലേക്ക് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. എന്നാല്‍ പൊലീസ് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ വേദിയിലേക്ക് എത്തി. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്' എന്നാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്. 'നിതീഷ് ജീ, മോദി ജീ, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്. ജാതി സെന്‍സസിന്റെ കൊടുങ്കാറ്റ് സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ക്ഷേമ ഓഫീസര്‍ അലോക് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഹോസ്റ്റല്‍ സാഹചര്യങ്ങളില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ബദല്‍ വേദിയായി ടൗണ്‍ ഹാള്‍ ഒരുക്കാമെന്നും അലോക് കുമാര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജില്ലാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരണകൂടം ബോധപൂര്‍വ്വം തടസം സൃഷ്ടിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജെഡിയു-ബിജെപി സഖ്യത്തിന്റെ പ്രേരണയിലാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചതെന്ന് എഐസിസി ദേശീയ മീഡിയാ കണ്‍വീനര്‍ അഭയ് ദുബെ പറഞ്ഞു.

Content Highlights: rok sako to rok lo rahul gandhi to nitish kumar and narendramodi on stopping his programme in bihar

dot image
To advertise here,contact us
dot image