
ലഖ്നൗ: ലഖ്നൗവിൽ ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടയിൽ ബ്യൂട്ടീഷനെ ഓടുന്ന കാറിനുള്ളിൽ വെച്ച് കുത്തിക്കൊന്നു. വികാസ്, ആദർശ്, അജയ് എന്നിവർ ചേർന്നാണ് യുവതിയെയും സഹോദരിയെയും പീഡനത്തിരയാക്കിയതും ചെറുക്കാൻ ശ്രമിച്ച ബ്യൂട്ടീഷനെ കുത്തിക്കൊലപ്പെടുത്തിയതും. വിവാഹത്തിന് മെഹന്തി ഇടുന്നതിന് വേണ്ടി സുധാൻഷു എന്ന വ്യക്തിയാണ് യുവതിയെയും യുവതിയുടെ സഹോദരിയെയും വിളിച്ച് വരുത്തിയത്. ഇവരെ കാറിൽ വിളിക്കാൻ പോയത് വികാസും, ആദർശും, അജയും അടങ്ങുന്ന സംഘം ആയിരുന്നു.
രാത്രി വളരെ വൈകി ജോലി പൂർത്തിയാക്കിയ യുവതികളെ കാറിൽ തിരിച്ച് കൊണ്ട് പോയി ആക്കുന്നതിനിടെയാണ് യുവതികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുടർന്ന് ഒടിക്കൊണ്ടിരുന്ന വാഹനം ഒരു ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെടുകയും, വാഹനം മറിയുകയുമായിരുന്നു. ഇത് കണ്ട നാട്ടുകാർ ഓടി കൂടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
അതേസമയം ഈ വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് തന്നെയും സഹോദരിയെയും അവർ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്നും, സഹോദരി എതിർത്തപ്പോൾ, അജയ് എന്ന് പേരുള്ള ഒരാൾ അവളുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും സഹോദരി മൊഴി നൽകി. സംഭവത്തെ തുടർന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. തുടർന്ന് അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. അന്വേഷണത്തിൽ വികാസ്, ആദർശ് എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജയ്‌യെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
Content Highlights:Beautician who was brought in for mehndi application was tortured and stabbed to death in a car