
May 27, 2025
05:40 PM
കൊൽക്കത്ത: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് 62 ദിവസത്തിനുളളിൽ വധശിക്ഷ വിധിച്ച് കോടതി. പ്രതി മുസ്താകിൻ സർദാറിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഒമ്പത് വയസുകാരിയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. രണ്ടര മണിക്കൂർ കൊണ്ടാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതശരീരം മറവു ചെയ്തിരുന്നു. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെത്തിയിരുന്നു.
കേസിൽ നിർണായക വിധിയാണ് വന്നിരിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിരീക്ഷിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഇത്തരമൊരു കേസിൽ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു. ഇത്തരം കേസിലെ പ്രതികളോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കാൻ കഴിയില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്. പോക്സോ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഒക്ടോബർ 30നാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ നാലിന് ആരംഭിച്ച വാദം നവംബർ 26നാണ് പൂർത്തിയായത്. 36 സാക്ഷികളാണ് കേസിൽ ഹാജരായത്. വിദ്യാർത്ഥിയുടെ കൊലപാതകം പ്രതിക്ഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
Content Highlights: 19-yr-old gets death penalty for rape-murder of minor in Bengal