
ഡൽഹി: താൻ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മനീഷ് തിവാരി ബിജെപിയുമായി ചർച്ച നടത്തിയെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. ആർപിഎം സിങ് മനീഷ് തിവാരിയുമായി സംസാരിച്ചെന്നാണ് പുറത്തുവന്ന വിവരം. മുൻ കേന്ദ്രമന്ത്രി കൂടിയാണ് മനീഷ് തിവാരി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കോൺഗ്രസിന് തിരിച്ചടിയായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് പോയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും നേതാക്കളുടെ കൊഴിഞ്ഞ്പോക്ക് തുടരുകയാണ്. മധ്യപ്രദേശിൽ കമൽനാഥും മകനും നാളെ ബിജെപിയിലേക്ക് പോകും എന്നാണ് സൂചന. അതിനിടെയാണ് മനീഷ് തിവാരിയുടെ പേരും ഉയർന്നുകേട്ടത്.
മനീഷ് തിവാരി ബിജെപിയുമായി ആദ്യഘട്ട ചർച്ച നടത്തിയെന്നും പഞ്ചാബിലെ ലുധിയാനയിൽ നിന്ന് അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന നേതാവാണ് ആർപിഎം സിങ്. അദ്ദേഹം ഇപ്പോൾ യുപിയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
പഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് നവജോത് സിംഗ് സിദ്ദുവും ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം ഉയരുന്നുണ്ട്. സിദ്ദുവിന്റെയും മൂന്ന് എംഎല്എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്ട്ട്. സംസ്ഥാനത്ത് റാലികളും സമാന്തര യോഗവും ചേര്ന്നതില് സിദ്ദുവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്ട്ട് പുറത്ത് വരുന്നത്.