'പുൽവാമയിൽ ആദരമർപ്പിക്കാൻ പോയ എന്നെ മുറിയിൽ പൂട്ടിയിട്ടു'; ആരോപണവുമായി രാഹുൽ ഗാന്ധി

പുൽവാമ ആക്രമണത്തിന് പിന്നിൽ സർക്കാരിന്റെ വീഴ്ചയാണെന്ന് സത്യപാൽ മാലിക് കുറ്റപ്പെടുത്തി

dot image

ന്യൂഡൽഹി: പുൽവാമയിൽ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാൻ പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ മുറിയില് പൂട്ടിയിട്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് പുറത്തുകടക്കുവാൻ തനിക്ക് പ്രതിഷേധിക്കേണ്ടി വന്നുവെന്നും രാഹുൽ പറഞ്ഞു. ഈ സംഭവം തീർത്തും അരോചകമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര് മുൻ ഗവർണർ സത്യപാല് മാലിക്കുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് സത്യപാല് മാലിക്കുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. പുൽവാമ ആക്രമണം, ജമ്മു കശ്മീരിലെ സാഹചര്യം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 2019ലെ പുൽവാമ ആക്രമണത്തിന് പിന്നിൽ സർക്കാരിന്റെ വീഴ്ചയാണെന്ന് സത്യപാൽ മാലിക് കുറ്റപ്പെടുത്തി. 'ഇത് ഞങ്ങളുടെ പിഴവാണെന്ന് ഞാൻ രണ്ട് ചാനലുകളോട് പറഞ്ഞു. എന്നാൽ ഇത് മറ്റെവിടെയും പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടു... എന്റെ മൊഴി അന്വേഷണത്തെ ബാധിക്കുമെന്ന് ഞാൻ കരുതി, പക്ഷേ അന്വേഷണം ഒന്നുമുണ്ടായില്ല. അത് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണുണ്ടായത്,' സത്യപാൽ മാലിക് പറഞ്ഞു.

എന്തുകൊണ്ടാണ് പുൽവാമ സംഭവം നടന്നത്. സിആർപിഎഫ് അഞ്ച് എയർക്രാഫ്റ്റാണ് ആവശ്യപ്പെട്ടത്. ആ വിവരം ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് വന്നത്. തന്നോട് ചോദിച്ചിരുന്നുവെങ്കിൽ അത് ഉടൻ നൽകുമായിരുന്നു. മുമ്പ് മഞ്ഞുമലയിൽ കുടുങ്ങി കിടന്നിരുന്ന വിദ്യാർത്ഥികൾക്ക് താൻ എയർക്രാഫ്റ്റ് എത്തിച്ചുകൊടുത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ഡൽഹിയിൽ എയർക്രാഫ്റ്റ് വാടകയ്ക്ക് എടുക്കുന്നത് എളുപ്പമാണ്. പക്ഷേ അവരുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ നാല് മാസത്തോളം കെട്ടി കിടക്കുന്ന അവസ്ഥയുണ്ടായി. അതിന് ശേഷം അത് നിരസിക്കപ്പെടുകയും ചെയ്തു. തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷിതമല്ലാത്ത പാത സ്വീകരിക്കേണ്ടി വന്നതെന്ന് സത്യപാൽ മാലിക് പറഞ്ഞു.

സിആർപിഎഫ് വാഹനത്തിന് നേരെ ആക്രമണം നടത്തിയ സ്ഫോടകവസ്തു നിറച്ച ട്രക്ക് 10-12 ദിവസത്തോളം ആ പ്രദേശത്തുണ്ടായിരുന്നു. സ്ഫോടകവസ്തുക്കൾ പാകിസ്താനിൽ നിന്നാണെത്തിയത്. വാഹനത്തിന്റെ ഡ്രൈവറും ഉടമയും മുമ്പ് പലതവണ തീവ്രവാദി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് വിട്ടയക്കപെട്ടവരാണ്. അവർ എന്തുകൊണ്ട് ഇന്റലിജൻസിന്റെ റഡാറിൽ ഉണ്ടായിരുന്നില്ലെന്ന് സത്യപാൽ മാലിക് ചോദിച്ചു.

മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മണിപ്പൂരിൽ സർക്കാരിന് നിയന്ത്രണമില്ലെന്ന് സത്യപാൽ മാലിക് പറഞ്ഞു. എന്നാൽ അത് ആറ് മാസത്തേക്ക് മാത്രമാണ്. ഈ മുന്നണി വീണ്ടും അധികാരത്തിൽ വരില്ലെന്ന് താൻ എഴുതിത്തരാമെന്നും സത്യപാൽ മാലിക് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us