

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ഇ ഡി കൊടുത്ത കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ അതിനെ വളരെ ഗൗരവത്തില്‍ തന്നെയാണ് കോണ്‍ഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇ ഡി ഡിജിപിക്ക് കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അങ്ങനെ ഒരു കത്ത് വന്നാല്‍ പൊലീസിന് നടപടി എടുക്കാതിരിക്കാന്‍ കഴിയില്ല എന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
വീണാ വിജയനെതിരെ ആക്ഷേപം വന്നപ്പോള്‍ അവര്‍ അതിനെ നിരാകരിക്കാനോ അതിനെതിരെ ഒരു നിയമനടപടിക്കോ ശ്രമിച്ചില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സിപിഐഎം നേതൃത്വം പ്രതികരിക്കണമെന്നും, അന്ധമായി ന്യായീകരിക്കുന്നതിനു പകരം വസ്തുതാപരമായ കാര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇ ഡിയെ ഒരിക്കല്‍ തടഞ്ഞതുപോലെ തടയാനോ ഭീഷണിപ്പെടുത്താനോ അല്ല മുതിരേണ്ടതെന്നും സണ്ണി ജോസഫ് കൂട്ടിചേര്‍ത്തു.
അതേ സമയം വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 500 മെഗാവാട്ടും ഇന്നലെ 1000 മെഗാവാട്ടും വൈദ്യുതിയില്‍ കുറവ് വന്നിട്ടുണ്ട്. കല്‍ക്കരിയുടെ പ്രശ്‌നവും കാലാവസ്ഥയുടെ പ്രശ്‌നവും എല്ലാം കണക്കിലെടുത്ത് എത്രയും പെട്ടന്ന് തന്നെ പരിഹാരം കാണാന്‍ സംസ്ഥാന സർക്കാരും വൈദ്യുതി ബോര്‍ഡും നടപടികള്‍ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 2026 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സാപ്പ് എഗ്രിമെൻറ് പ്രകാരം കടം വാങ്ങിയ 530 മെഗാവാട്ട് സെപ്റ്റംബര്‍ 15 കഴിയുമ്പോള്‍ മടക്കി കെടുക്കേണ്ടതായുണ്ടന്നും അതിനു ശേഷം പ്രതിസന്ധിയില്‍ മാറ്റം വരുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ചൂടുകൂടുമ്പോള്‍ ഉപയോഗം കൂടുന്നതും മഴകുറയുമ്പോള്‍ ഉത്പാതനം കുറയുന്നതുമാണ് പ്രതിസന്ധിയുടെ കാരണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍ വൈദ്യുതി ലഭിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ വൈദ്യുതി തരാന്‍ ആളുണ്ട് എന്നാല്‍ രാത്രി സമയങ്ങളില്‍ വില കൂട്ടി കൊടുത്താലും വൈദ്യുതി നല്‍കാന്‍ ആരും തയ്യാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlight: cmrl exalogic case minister sunny joseph