

പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് പിന്നിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആഖിബ് ജാവേദാണെന്ന ഗുരുതര ആരോപണവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലെസ്പി.
പാക് ക്രിക്കറ്റ് വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ച ഘട്ടത്തിലാണ് താൻ പരിശീലകനായി എത്തിയതെന്നും അവരുടെ ക്രിക്കറ്റിനെ രക്ഷപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിനു തന്നെ അനുവദിച്ചില്ലെന്നും ഗില്ലെസ്പി പറഞ്ഞു.
തനിക്ക് വാഗ്ദാനം ചെയ്ത പണം പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നും അപമാനിച്ചാണ് തന്നെ ഇറക്കി വിട്ടതെന്നും മുൻ ഓസീസ് പേസർ തുറന്നടിച്ചു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‍വി മുൻ പേസർ അക്വിബ് ജാവേദിനെ ചീഫ് സെലക്ടറായി കൊണ്ടു വന്നതാണ് കാര്യങ്ങളെല്ലാം തകിടം മറിച്ചതെന്നും ഗില്ലെസ്പി കൂട്ടിച്ചേർത്തു.
'അക്വിബ് ജാവേദിന്റെ നിയമനം കളിയിലെ സാഹചര്യങ്ങളെ പൂർണമായി മാറ്റി. അതുവരെ പാക് ക്രിക്കറ്റുമായി എനിക്കുണ്ടായിരുന്ന ബന്ധം ആ നിമിഷം മുതൽ മാറി. അക്വിബ് കാര്യങ്ങളെല്ലാം ഏറ്റെടുത്തു. ടീം സെലക്ഷനിൽ പോലും എനിക്ക് പങ്കാളിത്തം ഇല്ലാതെ വന്നു. ചുരുക്കത്തിൽ ഒരു റോളും ഇല്ലാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെട്ടു.'ഗില്ലെസ്പി മനസ്സ് തുറന്നു.
'ഇപ്പോൾ എന്താണ് അവിടെ നടക്കുന്നത്. ഇതെല്ലാം കണ്ടിട്ട് സത്യത്തിൽ എന്റെ ഹൃദയം തകരുകയാണ്. ഈ കുഴപ്പത്തിനെല്ലാം കാരണം അക്വിബ് ജാവേദാണ്. അദ്ദേഹമാണ് നിലവിൽ പാക് ടീമിന്റെ യഥാർഥ പ്രശ്നം. അദ്ദേഹം അവിടെ ഉള്ളിടത്തോളം കാലം പാക് ക്രിക്കറ്റ് പിന്നിലേക്കാണ് സഞ്ചരിക്കുക.' അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: former coach aaqib javed criticizes pakistan cricket board management