

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവിയിൽ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. തൽക്കാലം കടുത്ത നടപടികൾ വേണ്ടെന്നും ധാരണയായിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സിപിഐഎമ്മിൻ്റെ നേതൃയോഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോഗവും നടക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം വേണ്ടെന്ന ധാരണയിലേയ്ക്ക് സിപിഐ എത്തിയിരിക്കുന്നത്.
സിപിഐഎമ്മിൻ്റെ തുടർന്നുള്ള നേതൃയോഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ചർച്ചകൾ ഉയരുമെന്നാണ് സിപിഐ നേതൃത്വം കണക്ക് കൂട്ടുന്നത്. ഈ യോഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐഎം നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ചേരുന്ന സിപിഐയുടെ നേതൃയോഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവിയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാമെന്ന ധാരണയാണ് എക്സിക്യൂട്ടിവിൽ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മൂന്ന് ദിവസം ചേരുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 15നാണ് സമാപിക്കുക. ഇതിന് പിന്നാലെ സെപ്റ്റംബർ 17ന് സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങൾ ചേരാൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനമാണ് സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നത്. പിണറായി വിജയൻ്റെ തിണ്ണമിടുക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന വിമർശനമാണ് എക്സിക്യൂട്ടീവിൽ ഉയർന്നത്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനോടുമാണ് സിപിഐ ഉന്നയിച്ചത്. എൽഡിഎഫ് എന്ന നിലയിൽ ഉന്നയിച്ച ഒരു ആവശ്യത്തോട് പ്രതിപക്ഷ നേതാവ് ഈ നിലയിൽ പ്രതികരിച്ചതിലെ എതിർപ്പ് എക്സിക്യൂട്ടീവിൽ ഉയർന്നു.
പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഔദ്യോഗിക തീരുമാനം അറിയിക്കും വരെ കാത്തിരിക്കും എന്നുമായിരുന്നു എന്നായിരുന്നു നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഉപനേതാവ് ആവശ്യത്തില്‍ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവ് വിഷയം അല്ല ഇന്ന് ചര്‍ച്ച ചെയ്തതെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും സെക്രട്ടറി പറഞ്ഞിരുന്നു.
Content Hilights: CPI state executive meeting strongly criticises Kerala Chief Minister Pinarayi Vijayan, saying his alleged arrogance and approach cannot be accepted.