

തിരുവനന്തപുരം: ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിലായിരുന്നു വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു. കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗവർണർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം ആലപിച്ചതെന്നായിരുന്നു വിശദീകരണം.
സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയിലാണ് കഴിഞ്ഞ ദിവസം വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ നൽകിയ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.
Content Highlights: Vande Mataram was sung in full during the National Sports Day programme, adding a patriotic moment to the event.