

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്റേറ്റ്. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരം പങ്കുവെച്ചത്. വാർത്താക്കുറിപ്പ് പുറത്ത് വന്നു. സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾവഴി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ വീണ ടിയുടെ അടക്കം കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വീണ സൂക്ഷിച്ചിരുന്ന ഡയറിയിൽ കണക്കുകൾ കണ്ടെത്തിയതായി വാർത്താക്കുറിപ്പിൽ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. ആ കുറിപ്പുകളിൽ വ്യക്തികളുടെ പേരുകൾ, കൈകാര്യം ചെയ്തതും ചെലവഴിച്ചതുമായ തുകകൾ, ദുബായിലേക്ക് മാറ്റിയ പണം തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
ഏകദേശം 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായി കുറിപ്പുകളിൽ ഉള്ളതായാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതിൽ ഏകദേശം ഏകദേശം 20.05 കോടി രൂപയുടെ കണക്കുകൾ ഉണ്ടായിരുന്നുവെന്നും ഇ ഡി പറയുന്നു.
വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇഡി അവകാശപ്പെടുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ നടത്തുന്നതിനായി മറ്റൊരാളുടെ പേരിൽ സിം കാർഡും വൈ-ഫൈ റൂട്ടറും എടുത്തതാകാമെന്ന് സംശയിക്കുന്നുവെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കൈയെഴുത്ത് കണക്കുകളിൽ പേരുള്ള എല്ലാ വ്യക്തികളുടെയും സിം കാർഡ് നൽകിയ വ്യക്തിയുടെയും കേന്ദ്രങ്ങൾ ഈ പരിശോധനയിൽ ഉൾപ്പെടുത്തിയതായും ഇ ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായും ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തിയതായും ഇ ഡി അറിയിച്ചു. ഹവാല മാർഗം പണം കൈമാറിയതിന്റെ തെളിവുകളും കണ്ടെത്തിയതായും പ്രസ്താവനയിൽ പറയുന്നു. പിടിച്ചെടുത്ത രേഖകൾ പ്രകാരം വീണയുടെ അറിയാവുന്ന വരുമാന സ്രോതസുകളെക്കാൾ കൂടുതലായ തുകയാണ് അവർ കൈകാര്യം ചെയ്തതെന്ന് സൂചന ലഭിക്കുന്നുവെന്നും കൈയെഴുത്ത് കണക്കുകളിലുള്ള തുകകൾ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണത്തിന് പുറമെയാണെന്നുമാണ് ഇ ഡിയുടെ അവകാശവാദം.
ഓഗസ്റ്റ് 18ന് കോഴിക്കോട് ഒമ്പത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇ ഡി വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) ആരംഭിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പിഎംഎൽഎ പ്രകാരം അന്വേഷണം തുടങ്ങിയതെന്നാണ് വാർത്താക്കുറിപ്പിൽ ഇ ഡി വ്യക്തമാക്കുന്നത്. 15 വർഷത്തിനിടെ സിഎംആർഎൽ 182 കോടി രൂപയുടെ വ്യാജ പണച്ചെലവുകൾ രേഖപ്പെടുത്തിയെന്നും, ഈ തുക വിവിധ വ്യക്തികൾക്ക് കൈക്കൂലി നൽകാനാണ് ഉപയോഗിച്ചതെന്നും എസ്എഫ്ഐഒ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതിൽ ഒരുഭാഗം വീണ ടിക്ക് നൽകിയെന്നാണ് ഇഡിയുടെ ആരോപണം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപയുടെ വ്യാജ പേയ്മെന്റുകൾ സിഎംആർഎൽ നൽകിയതായാണ് വാർത്താക്കുറിപ്പിൽ ഇ ഡി വ്യക്തമാക്കുന്നത്. നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
Content Highlights: The Enforcement Directorate has alleged that Veena transferred AED 349,000 to Dubai through hawala channels, raising serious accusations in the ongoing money laundering investigation.