

കുട്ടികളേയോ വീട്ടുജോലിക്കാരേയോ അവരുടെ അനുവാദം കൂടാതെ സാമൂഹമാധ്യമ കണ്ടൻ്റുകളാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്താൽ പണി കിട്ടും. കുട്ടികളെയും വീട്ടുജോലിക്കാരെയും സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ക്കായി ചൂഷണം ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവും 5,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് ഒമാന്‍ മുന്നറിയിപ്പ് നല്‍കി.
15 വയസ്സിന് താഴെയുള്ള കുട്ടികളെയോ വീട്ടുജോലിക്കാരെയോ സാമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ക്കതിരെയാണ് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 5,000 റിയാല്‍ പിഴയോ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത്തരം കണ്ടന്റുകള്‍ സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കുള്ള പൊതു അവബോധം നല്‍കുന്ന സന്ദേശത്തിൻ്റെ ഭാഗമാണ് ഈ മുന്നറിയിപ്പ്. സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 36/7 പ്രകാരം, കുട്ടികള്‍ക്കിടയില്‍ അക്രമമോ അമിതമായ ഭയമോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ഓണ്‍ലൈനില്‍ പങ്കിടുന്ന ഉള്ളടക്കം ഫീച്ചര്‍ ചെയ്യുന്നവര്‍ക്ക് ശാശ്വതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എടുത്തുകാണിച്ചുകൊണ്ട്, കുട്ടികളെയോ വീട്ടുജോലിക്കാരെയോ വിനോദത്തിനോ ശ്രദ്ധയ്ക്കോ കാഴ്ചയ്ക്കോ വേണ്ടിയുള്ള വസ്തുക്കളാക്കി മാറ്റരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നതിനോ പങ്കിടുന്നതിനോ മുമ്പ് അവരുടെ ക്ഷേമം പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതര്‍ ഊന്നിപ്പഞ്ഞു.
Content Highlight: UAE authorities have highlighted the importance of privacy awareness, responsible content sharing, and respect for individual rights when creating and publishing social media content