

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ കുടഞ്ഞ് ഹൈക്കോടതി. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച സംഭവിച്ചുവെന്ന് ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. വെറുതെ അച്ചടക്കനടപടി വിളിച്ചുവരുത്തരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥനായ സുധീര്‍ കല്ലനെ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യങ്ങളും ശകാരങ്ങളും ഉയര്‍ത്തിയത്. 'സുധീര്‍ കല്ലന്‍ ഡിവൈഎസ്പി ആയിട്ട് എത്ര കൊല്ലമായി, ഡിവൈഎസ്പിയായിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തു, പത്തില്‍ ഒമ്പതിലും വീഴ്ചയില്ല. ഡോ. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച പറ്റി, അറസ്റ്റിലെ നിയമനടപടി ക്രമങ്ങള്‍ അറിയില്ലേ, പ്രതിയെ അറസ്റ്റ് ചെയ്ത കാരണങ്ങള്‍ അറിയിക്കാത്തത് മനഃപൂര്‍വമാണോ' എന്നായിരുന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയോട് സിംഗിള്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍. തൂഫാന്‍ ഉള്‍പ്പെടെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആഭ്യന്തരവകുപ്പിന്റെ ശോഭ കെടുത്താനാണോ ശ്രമം എന്നും സുധീര്‍ കല്ലനോട് ഹൈക്കോടതി ചോദിച്ചു. 'കോടതിയും നീതിയും അന്യം നിന്ന് പോയിട്ടില്ല. പൊലീസ് വിചാരിച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാനാവില്ല. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കിയല്ല അന്വേഷണം നടത്തേണ്ട'തെന്നും അന്വേഷണ ഉദ്യോഗസ്ഥരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞു.
എന്താണ് മേല്‍നോട്ട ചുമതലയെന്ന് എസ് പി കെ വി വേണുഗോപാലിനോടും കോടതി ചോദിച്ചു. 'എല്ലാകാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നോ? അറസ്റ്റിന്റെ കാര്യങ്ങള്‍ അറിയിച്ചോ എന്ന് പരിശോധിച്ചോ? പ്രതി രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ചുള്ള അന്വേഷണം ഉറപ്പാക്കാനുള്ള മേല്‍നോട്ടമാണ് എസ്പിക്കുള്ളത്. ഒരു കാര്യം ഓര്‍ത്തോളു നിങ്ങള്‍ക്ക് ഒരു പ്രതിയെയും രക്ഷപ്പെടുത്താന്‍ കഴിയില്ല. പ്രതി രക്ഷപ്പെടണോ എന്നത് കോടതികള്‍ നിയമനടപടി പ്രകാരം തീരുമാനിക്കും. വെറുതെ അനാവശ്യമായ ശ്രമങ്ങള്‍ നടത്തരുത്. അച്ചടക്ക നടപടികള്‍ വിളിച്ച് വരുത്തരുതെ'ന്നും കോടതി രണ്ട് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കി.
അതേസമയം ഡിവൈഎസ്പിക്ക് എതിരെ അച്ചടക്ക നടപടി ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിൻ്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കോടതിയുടെ മൈക്ക് ഓഫാക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ ആരാണ് അഭിഭാഷകന് അധികാരം നല്‍കിയതെന്ന് ഹൈക്കോടതി സർക്കാർ അഭിഭാഷകനോടും ചോദിച്ചു.
ഡോ റാമിനെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചയിൽ പൊലീസിനെയും സര്‍ക്കാരിനെയും കഴിഞ്ഞ ദിവസവും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: The High Court criticised the SP over alleged lapses in the arrest of Dr. Ram. During the proceedings, the court reminded the officer of official responsibilities while examining the issues related to the arrest process.