

കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. ഏഴടിയോളം ഉയരത്തില്‍ മണ്ണ് കൂടിക്കിടക്കുന്ന സ്ഥിതിയുണ്ട്. വലിയ അളവില്‍ മണ്ണ് ഒരുമിച്ച് ഒലിച്ചിറങ്ങുന്ന സാഹചര്യവുമുണ്ട്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം അവരും പ്രകടിപ്പിച്ചു. നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കോഫി വിത്ത് അരുണ്‍ കുമാറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഇന്നലെ രാത്രി തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. റോഡ് ക്ലിയര്‍ ചെയ്യുന്ന കാര്യത്തിലാണ് ആദ്യം തന്നെ തീരുമാനം എടുത്തത്. മണ്ണ് നീക്കുന്നതില്‍ 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അല്‍പസമയത്തിനകം പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാല് ഭാഗങ്ങളായി പ്രദേശത്തെ തിരിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്തണം. പുറത്തുനിന്നുള്ള ആളുകള്‍ കുടുങ്ങാനുള്ള സാധ്യത പരിശോധിച്ചിരുന്നു. അങ്ങനെ ആളുകള്‍ കുടുങ്ങിയിട്ടില്ലെന്നാണ് കരുതുന്നത്. കമ്പനി എട്ട് പേരുടെ ലിസ്റ്റ് നൽകിയിരുന്നു. അതില്‍ മൂന്ന് പേരാണ് മരിച്ചത്. ബാക്കി അഞ്ച് പേരെ കണ്ടെത്തണം. സമീപ പ്രദേശങ്ങളിലുള്ള ആളുകള്‍ കുടുങ്ങിയോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വീടുകളില്‍ പ്രാദേശിക തലത്തില്‍ അന്വേഷണം നടത്തി. തിരിച്ചുവരാത്ത നിലയില്‍ ആരും തന്നെ ഇല്ല എന്നാണ് മനസിലാക്കിയത്. സമീപ പ്രദേശത്ത് താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു.
അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. പദ്ധതിക്ക് അനുമതി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രദേശം കണ്ടാല്‍ ഈ പദ്ധതി പ്രായോഗികമാണോ എന്ന് തോന്നിപ്പോകും. ആഴത്തിലുള്ള പഠനം നടന്നോ എന്നതടക്കം അന്വേഷിക്കേണ്ടതുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആളുകളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights-