

വയനാട് മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുന്നു. ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വയനാട് കള്ളാടിയില്‍ എത്തുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവര്‍ ഐസിയുവില്‍ തുടരുകയാണ്.
ഇന്നലെ രാവിലെ 10.30 ഓടുകൂടിയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Content Highlights- A landslide occurred at the Wayanad tunnel road construction site, reportedly trapping people. Ministers are heading to the location as rescue and assessment efforts begin
വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണിടിഞ്ഞ കള്ളാടിയിലെ ദുരന്ത സ്ഥലത്തെത്തി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരായ എ പി അനിൽകുമാറും, ടി സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെയും മുഖ്യമന്ത്രി നേരിൽ കാണും.
വയനാട്ടിലേത് മനുഷ്യ നിര്‍മ്മിത അപകടം എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൂന്ന് തവണ ഉത്തരവ് കൊടുത്തിട്ടും മണ്ണ് മാറ്റിയില്ല. മന്ത്രി നേരിട്ട് പറഞ്ഞിട്ടും മാറ്റിയില്ല. എല്ലാ വിധത്തിലുള്ള അന്വേഷണം നടക്കും. അതിന് ശേഷം നടപടി ഉണ്ടാകും.
കമ്പനിക്ക് എതിരെ നടപടി എടുക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. തുരങ്ക പാത എല്ലാവരും ആഗ്രഹിക്കുന്നു. ആവശ്യമായ മുന്‍കരുതല്‍ എടുത്തോ എന്ന കാര്യം അന്വേഷിക്കും. വിവാദം അല്ല ഇപ്പോള്‍ ആവശ്യം. ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഉള്ള നടപടിയാണ് ആവശ്യമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
വയനാട് മണ്ണിടിച്ചിലിന്റെ സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി വി ഡി സതീശനുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. എല്ലാ പിന്തുണയും അമിത് ഷാ വാഗ്ദാനം ചെയ്തു. കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രമന്ത്രി തൃപ്തി പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
വയനാട്ടിലേത് മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് മന്ത്രി കെ മുരളീധരന്‍. തുരങ്കപാത നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു.വികസനത്തിന് പ്രതിപക്ഷം എതിര്‍പ്പ് നില്‍ക്കുന്നു എന്ന് പ്രചാരണം വരും എന്നതുകൊണ്ടാണ് വിമര്‍ശിക്കാതിരുന്നത്. കഴിഞ്ഞ ദുരന്തത്തില്‍ മൃതദേഹങ്ങള്‍ ഒഴുകി വന്നതിലൂടെയാണ് തുരങ്ക നിര്‍മ്മാണം. ദുരന്തം ഭാവിയില്‍ ആവര്‍ത്തിക്കരുത്. സമഗ്രമായ പഠനം നടത്തി പരിശോധിക്കും. പദ്ധതിയോട് പ്രതിപക്ഷമായിരുന്നപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ള ഇടപെടലില്‍ രാഷ്ട്രീയം കലര്‍ത്തില്ല. പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇടവിട്ട് ശക്തമായ മഴ, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി
മണിക്കൂറുകളായി പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അപകടം നടന്നതിന് മുകളിൽ നിന്നും വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചെളിയും മണ്ണും കുത്തിയൊലിച്ച് എത്തുന്നതും വെല്ലുവിളിയാണ്.
ദുരന്ത ഭൂമിയിൽ കനത്ത മഴ
രക്ഷാപ്രവർത്തനം ദുഷ്കരമാക്കി ദുരന്ത ഭൂമിയിൽ കനത്ത മഴ. നീക്കം ചെയ്ത മണ്ണ് ഒലിച്ചു പോകുന്നുണ്ട്. ചൂരൽ മലയിലേക്കുള്ള റോഡ് ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചൂരൽമല ഭാഗത്ത് കുടുങ്ങിക്കിടന്ന വാഹനങ്ങൾ പുറത്തേക്ക് വിട്ടു തുടങ്ങിയിട്ടുണ്ട്.
വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ സിപിഐഎം
മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. കരാറുകാര്‍ മണ്ണ് മാറ്റിയില്ലെങ്കില്‍ അത് ചെയ്യിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമം അനുസരിച്ച് ജില്ലാ ഭരണകൂടത്തിന് മണ്ണ് മാറ്റാമായിരുന്നു. പണം പിന്നീട് കരാറുകാരോട് ഈടാക്കാം. ഇതൊന്നും ചെയ്യാതെ കരാറുകാര്‍ പറഞ്ഞത് കേട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. പറഞ്ഞതിന്റെ പേരില്‍ വി ഡി സതീശന്‍ വെള്ളം കുടിക്കേണ്ടി വരുമെന്നും റിയാസ് പറഞ്ഞു. മനുഷ്യ നിര്‍മ്മിത ദുരന്തം എന്ന മന്ത്രി ടി സിദ്ദിഖിന്‍റെ നിലപാട് അപക്വമാണ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കേണ്ട സമയമല്ല ഇതെന്നും റിയാസ് കൂട്ടിച്ചേർത്തു.
ആരോപണങ്ങള്‍ നിഷേധിച്ച് കരാര്‍ കമ്പനി
ദുരന്തത്തിന് കാരണം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായെടുത്ത മണ്ണ് കൂട്ടിയിട്ടതല്ലെന്ന് നിര്‍മ്മാണ കമ്പനി. വനമേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി ജനറല്‍ മാനേജര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. മണ്ണ് കൂട്ടിവെച്ചിരുന്നില്ല. ബൗണ്ടറിക്ക് പിന്നില്‍ വനമേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അവിടേക്ക് കമ്പനിക്ക് പ്രവേശനം ഇല്ല. കൃത്യമായ രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും നിര്‍മ്മാണ കമ്പനി പറയുന്നു.
ചികിത്സയിൽ കഴിയുന്നത് ഏഴുപേർ
ഏഴ് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഏഴുപേരും മേപ്പാടി വിംസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രണ്ടുപേർ ഗുരുതര പരിക്കുകളോടെ ഐസിയുവിൽ തുടരുന്നുണ്ട്. ചികിത്സയിലുള്ള ആറു പേർ അതിഥി തൊഴിലാളികളാണ്. ഒരാള്‍ എറണാകുളം സ്വദേശിയാണ്.
പരിക്കേറ്റവരെ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് എയർ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബാം ചെയ്തതിന് ശേഷം ആയിരിക്കും മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യുക.
കേരളത്തെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്നും മരിച്ചവർക്ക് ആദരാഞ്ജലി നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും. നാളെ മന്ത്രിസഭാ യോഗത്തിന് ശേഷം വയനാട്ടിലേക്ക് തിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണിടിച്ചിൽ ദുരന്ത മേഖലയായ മീനാക്ഷി പാലം സന്ദർശിക്കും. ദുരന്തത്തിന് ഇരയായവരെ നമുക്ക് ചേർത്ത് പിടിക്കണം. കേരളം ഒറ്റക്കെട്ടായി ഒപ്പമുണ്ട്.
വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മണ്ണിടിഞ്ഞ് വീണ റോഡ് വേഗത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്. നാല് സോണുകളാക്കി ശാസ്ത്രീയ പരിശോധന തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ ഫയർഫോഴ്സിൽ നിന്ന് 110 പേർ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായതായും മന്ത്രി അറിയിച്ചു.
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ 5 പേരെ കാണാതയി
കാണാതായവർ
വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ വേദനാജനകമായ സംഭവമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത് രാവിലെ 11.15നാണെന്നും എ പി അനിൽകുമാർ വ്യക്തമാക്കി. മഴയ്ക്ക് മുൻപ് തന്നെ യോഗം ചേർന്ന് മുന്നൊരുക്കം നടത്തിയിരുന്നു. എല്ലാവർക്കും അപകട സ്ഥലത്ത് വേഗം എത്താൻ സാധിച്ചു. പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിനാണെന്നും അനിൽകുമാർ വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലം ആകും വരെ തിരച്ചിൽ തുടരും. കമ്പനി അധികൃതർ അറിയിച്ച പ്രകാരം 5 പേരെ കണ്ടെത്താൻ ഉണ്ട്. തിരച്ചിൽ നാളെ വൈകീട്ടോടെ പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വി ഡി സതീശൻ വയനാട്ടിലേക്ക്. മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി സന്ദർശിക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാകും സന്ദർശനം.
വടക്കൻ കേരളത്തിൽ കനത്ത കാറ്റും അതിതീവ്ര മഴയും തുടരുന്നു. തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്.
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം ഞെട്ടലുണ്ടാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങേയറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കരാര്‍ കമ്പനിയോട് പലതവണ മണ്ണ് മാറ്റാന്‍ ആവശ്യപ്പെട്ടതാണ്. അപകടകരമായ സാഹചര്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വയനാട് മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടം ബാധിക്കപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. നഴ്‌സറി, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടില്ലെന്നും അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
വയനാട് തുരങ്കപാത നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിലിൽ പരിക്കേറ്റ രണ്ട് പേർ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ. ഐസിയുവിൽ ഉള്ള ദിലീപിന്റെ നില ഗുരുതരം ആണെന്നാണ് റിപ്പോർട്ട്. ദിലീപിൻ്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ് ഐ ഉൾപ്പെടെ രണ്ടുപേർ ആശുപത്രി വിട്ടു.
അപകട സ്ഥലത്ത് തെരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘത്തിന്റെ കഡാവര്‍ നായ്ക്കളും എത്തും. ഇന്ന് വൈകിട്ടോടെ കഡാവർ നായ്ക്കൾ സ്ഥലത്തെത്തും.
വയനാട് മണ്ണിടിച്ചില്‍ അപകടം ഏറെ ദുഃഖത്തിലാഴ്ത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മണ്ണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ല. അങ്ങനെയെങ്കില്‍ ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. തുരങ്ക നിര്‍മ്മാണവുമായി മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പൊലീസും എന്‍ഡിആര്‍എഫും കുറച്ചുനാളായി സ്ഥലത്തുണ്ട്. എസ്ഡിആര്‍എഫ് ടീമുകളും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും സ്ഥലത്തെത്തി. ടി സിദ്ദിഖ്, എ പി അനില്‍ കുമാര്‍, പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി ഏകോപിപ്പിക്കുന്നു. സാധ്യമായ എല്ലാ പിന്തുണയും നല്‍കും. ഭരണകൂടത്തിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് യുഡിഎഫ് പ്രവർത്തകർ സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മണ്ണിടിച്ചില്‍ പ്രകൃതി ദുരന്തമല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി ടി സിദ്ദിഖ്. വയനാട് ടൗണ്‍ഷിപ്പിലെ മണ്ണ് ഇന്ന് തന്നെ നീക്കം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്നാണ് കളക്ടര്‍ പറയുന്നതെന്നും മന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്‌ഐക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണ് കൂട്ടിയിട്ടത് അപകട കാരണമായെന്ന വാദം തള്ളി നിര്‍മാണ കമ്പനി. മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് നേരത്തേ മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
മണ്ണിടിച്ചിലില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ രണ്ട് പേര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്.
കാണാതായവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഇന്‍ചാര്‍ജ് കൂടിയായ എന്‍ജിനീയറും
കാണാതായവരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഇന്‍ചാര്‍ജ് കൂടിയായ എന്‍ജിനീയര്‍ വിക്രം സിങ് റാണയും. ഇദ്ദേഹത്തിന് പുറമേ സൈറ്റ് എന്‍ജിനീയര്‍ രാഹുല്‍ ശര്‍മ്മ, സൂപ്പര്‍വൈസര്‍ രഞ്ജിത്, സെക്യൂരിറ്റി ഗാര്‍ഡ് സൂര്യ, എക്സവേറ്റര്‍ ഓപ്പറേറ്റര്‍ വികാസ് കുമാര്‍, രജനീഷ് എന്നിവരെയും കാണാതായി.
അപകടത്തില്‍പ്പെട്ടത് അതിഥി തൊഴിലാളികളാണ് എന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. 15 ആംബുലന്‍സുകള്‍ സ്ഥലത്തുണ്ട്. 20 ആംബുലന്‍സുകള്‍ കൂടി അവിടെ എത്തിക്കാന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും നല്‍കും. രണ്ട് മരണമാണ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചില്‍ അപകടത്തിൽ രണ്ട് മരണം
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സജ്ജമാകുന്നത് മൂന്ന് എന്‍ഡിആര്‍എഫ് ടീം. വയനാട് സംഘത്തിന് പുറമേ കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് കൂടിയുള്ള സംഘം സ്ഥലത്തെത്തും. ഒരു എന്‍ഡിആര്‍എഫ് ടീമിലുള്ളത് 34 പേരാണ്. അപകടസാധ്യതകള്‍ മുന്‍നിര്‍ത്തി കാലവര്‍ഷത്തിന് മുന്‍പ് തന്നെ എന്‍ഡിആര്‍എഫ് ടീമുകള്‍ ഒന്‍പത് ജില്ലകളില്‍ സജ്ജമായിരുന്നു.
മണ്ണിടിച്ചില്‍ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴ് പേരെ കാണാതായി. ഏഴ് പേരെ ആശുപത്രിയിലുമാക്കി. രാവിലെ പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കരാറുകാര്‍ മണ്ണ് നീക്കം ചെയ്തിരുന്നില്ല. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പോളിസി പ്രകാരമുള്ള മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. മണ്ണ് കൂട്ടിയിട്ടിരുന്നതാണ് പ്രശ്‌നം. ജില്ലാ കളക്ടര്‍ ഉത്തരവായിട്ട് തന്നെ നല്‍കിയിരുന്നു. മണ്ണിന്റെ ഘടനയില്‍ വ്യത്യാസം ഉണ്ട്. അതിവേഗത്തില്‍ മണ്ണ് നീക്കാന്‍ കഴിയും. ഹൈവേയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുരങ്കപാത പ്രൊജക്ട് ഓഫീസ് മണ്ണിനടിയിലായി. ഓഫീസില്‍ ഉദ്യോഗസ്ഥരുണ്ടോയെന്ന് സംശയമുണ്ട്. കണ്ടെയ്‌നറുകളിലും ഷെഡ്ഡുകളിലുമായി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.
ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണം. എന്നാല്‍ വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് അപകടത്തിന് ശേഷം മാത്രമാണ്.
മണ്ണിടിച്ചൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ഫയർഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്.
മട്ടന്നൂർ എസ്ടിഒയുടെ നേതൃത്വത്തിലുള്ള ആറ് യൂണിറ്റുകൾ വയനാട്ടിലേക്ക് പുറപ്പെട്ടു.
ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്.
കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ സി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. വയനാട്ടില്‍ നിന്നുള്ള മന്ത്രി ടി. സിദ്ധിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രി എ പി അനില്‍കുമാറും കൃഷിമന്ത്രി ടി സിദ്ദിഖും വയനാട്ടിലെത്തും. ജില്ലാ കളക്ടറുമായും ഫോണില്‍ സംസാരിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അതിതീവ്ര മഴയെ തുടര്‍ന്ന് വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലില്‍ കാണാതായത് പതിനെട്ട് പേരെയെന്ന് പുതിയ വിവരം. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകള്‍ തകര്‍ന്നു.
മണ്ണ് കൂട്ടിയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കര്‍ശന നിര്‍ദേശം നല്‍കിയതാണെന്ന് മന്ത്രി പി കെ ബഷീര്‍. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദര്‍ശിച്ച് ഇക്കാര്യം നിര്‍ദേശിച്ചതാണ്. പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കിയാണ് കരാര്‍. എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. നേരത്തെ ജോലി നിര്‍ത്തി ആളുകളെ മാറ്റിയതുകൊണ്ട് എന്‍ജിനീയര്‍മാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ പിഡബ്ല്യുഡിയെ കൂടുതല്‍ കുറ്റം പറയരുത്, പിഡബ്ല്യുഡി ഇതിന്റെ ഭാഗം അല്ല. എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. വയനാടിന്റെ അവസ്ഥ ശരിക്കും അറിയുന്ന മന്ത്രിയാണ് താനെന്നും പി കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് കളക്ടറെ ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. തുരങ്ക പാതയിലെ അപകടത്തിന്റെ വിവരങ്ങള്‍ എംപി തേടി.
അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചത്. വിംസ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്‍കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മ്മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. പൂര്‍ണ്ണമായും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്ത് ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസി റിയാസ് പറഞ്ഞു. റോഡ് മുഴുവനായും ബ്ലോക്കാണ്. രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സമാണെന്നും പ്രദേശവാസി പറഞ്ഞു.
മണ്ണിനടിയില്‍ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂര്‍, രജനീഷ്, തന്‍മയി ഘോഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുരങ്ക പാത നിർമ്മാണത്തിന് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്
മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് 16 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. രണ്ട് പേരെ പുറത്തെടുത്തു