

കൽപ്പറ്റ: അതിതീവ്ര മഴമുന്നറിയിപ്പിൻ്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. ഇതിന് പുറമെ എല്ലാ അഡ്വഞ്ചർ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്.
കള്ളാടി - ആനക്കാംപൊയിൽ ടണൽ റോഡുമായും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ ആയതിന്റെ നടപടി മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി ചേർന്ന് നിർവഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ കൃത്യമായ മേൽനോട്ടം തദ്ദേശ സ്വയംഭണ വകുപ്പ് ജോയന്റ് ഡയറക്ടർ നിർവ്വഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ടൗൺഷിപ്പ് പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറി, കൽപ്പറ്റ വില്ലേജ് ഓഫീസർ എന്നിവർ ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചേർന്ന് നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ഫ്ലഡ്, മണ്ണിടിച്ചിൽ പോലുള്ള അപകടഭീഷണി നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അധികൃതരും റവന്യൂ വകുപ്പ് അധികൃതരും സംയുക്തമായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ഏകോപിച്ച് നിർവ്വഹിക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Authorities have ordered the suspension of quarry operations in Wayanad following a red alert issued due to extreme weather conditions. Read the latest updates, safety measures, and official directives.