'പുറത്തുവന്നത് നാറിയ കഥകള്‍; കടിച്ചുതൂങ്ങാനാണ് ഉദ്ദേശമെങ്കില്‍ അമ്മയുടെ ഓഫീസില്‍ സത്യാഗ്രഹം ഇരിക്കും'

'ദയവുചെയ്ത് ഇനിയും വുമണ്‍ കാര്‍ഡ് ഇറക്കരുത്. ഒരുപാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി ആണിത്'

'പുറത്തുവന്നത് നാറിയ കഥകള്‍; കടിച്ചുതൂങ്ങാനാണ് ഉദ്ദേശമെങ്കില്‍ അമ്മയുടെ ഓഫീസില്‍ സത്യാഗ്രഹം ഇരിക്കും'
dot image

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതിക്കെതിരെ നടി ഉഷ ഹസീന. നേതൃത്വത്തില്‍ കടിച്ചുതൂങ്ങാനാണ് ഉദ്ദേശമെങ്കില്‍ സംഘടിച്ചെത്തി അമ്മയുടെ ഓഫീസില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് മുന്നറിയിപ്പ്. പത്ത് മാസം കൊണ്ടുതന്നെ നാണംകെട്ട് നാറിയ കഥകള്‍ ആണ് പുറത്തേക്ക് വരുന്നത്. സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യം എന്നും ഉഷ ഹസീന വ്യക്തമാക്കി. അമ്മ പ്രസിഡന്റ് സ്ഥാനം പുതിയ കമ്മിറ്റി വരുന്നതുവരെ രാജിവെയ്ക്കില്ലെന്ന ശ്വേതമേനോന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉഷ ഹസീന രംഗത്തെത്തിയത്.

'ശരിയായ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഭരണസമിതിയുടെ രാജി ജനറല്‍ ബോഡി ആവശ്യപ്പെട്ടു. രണ്ടുപ്രാവശ്യം ജനറല്‍ബോഡിയില്‍ ഈ ഭരണസമിതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ കൈപൊക്കുക എന്നു പറഞ്ഞപ്പോള്‍ ആകെ പൊക്കിയത് 17- 18 പേരാണ്. തുടരേണ്ട എന്നുള്ളവര്‍ കൈ പൊക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭൂരിപക്ഷം ആള്‍ക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് പ്രസിഡന്റ് 'ഞാനും എന്റെ ടീമും രാജിവെക്കുന്നു' എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. ഇനി കോടതിയില്‍ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. ജനറല്‍ബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നില്‍ക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവെക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. അതിനുശേഷം ജനറല്‍ബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എംഎല്‍എ പിഷാരടിയേയും തിരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്താ ചെയ്യുക', ഉഷ ഹസീന കുറിച്ചു.

ദയവുചെയ്ത് ഇനിയും വുമണ്‍ കാര്‍ഡ് ഇറക്കരുത്. ഒരുപാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി ആണിത്. കടിച്ചു തൂങ്ങാന്‍ ആണ് ഉദ്ദേശമെങ്കില്‍ സ്ത്രീകള്‍ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യുമെന്നും ഉഷ ഹസീന പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി രാജിവെച്ചില്ലെന്ന് ശ്വേത മേനോന്‍ അറിയിച്ചതോടെ വലിയ നേതൃത്വ പ്രതിസന്ധിയിലാണ് അമ്മ സംഘടന. ഭരണസമിതിയും ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിട്ടില്ല. ഇതോടെ സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിലനില്‍പ് നിയമപരമായി പ്രതിസന്ധിയിലായിരിക്കുകയാണ്.

Content Highlights: Usha Hasina has criticized the executive committee of the AMMA

dot image
To advertise here,contact us
dot image