

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾ ഒന്നാകെ ഒന്നിച്ച് ഉയർത്തുന്ന ഒരു പ്രഖ്യാപനമാണ് അതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ അതിന് കാതലും ലക്ഷ്യ ബോധവും ഉണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിഎം ശ്രീയിൽ തിരഞ്ഞെടുക്കുന്ന സ്കൂളുകൾ റൈസിങ് ഇന്ത്യയുടെ ഭാഗമാക്കും എന്നാണ് പ്രഖ്യാപനമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. 'എൻഇപി ഈ സ്കൂളുകളിൽ നടപ്പാക്കും എന്നാണ് കേന്ദ്രം പറയുന്നത്. എൻഇപി വിദ്യാഭ്യാസനത്തിന്റെ ലക്ഷ്യത്തെ പിന്നോട്ട് വലിക്കുന്ന ആർഎസ്എസ് അജണ്ടയാണ്. പ്രധാനമന്ത്രിയും കൂട്ടുകാരും പറയുന്ന വിദ്യാഭ്യാസ അജണ്ട അല്ല മതേതര വിദ്യാഭ്യാസ ഇന്ത്യയുടെ അജണ്ടയെന്നും' സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
വിദ്യാഭ്യാസത്തെ അട്ടിമറിക്കാൻ വേണ്ടിയുള്ള ആശയമാണ് എൻഇപിയെന്നും എൻഇപി നടപ്പിലാക്കാൻ വഞ്ചന ഒളിച്ചു വച്ചിരിക്കുന്ന പദ്ധതിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം വിമർശിച്ചു. 'ഹിറ്റ്ലറിന്റെ അതേ പദ്ധതി തന്നെയാണ് ആർഎസ്എസും നടപ്പിലാക്കുന്നത്. Catch them young - ചെറുപ്പത്തിലെ അവരെ പിടിക്കൂ എന്നതായിരുന്നു ഹിറ്റ്ലറിന്റെ നിലപാട്. എൻഇപി നടപ്പിലാക്കുന്നതിലൂടെ അതേ ഫാസിസ്റ്റ് നിലപാടാണ് ആർഎസ്എസും നടപ്പിലാക്കാൻ ശ്രമിക്കുന്ന'തെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫ് പിഎം ശ്രീ യുടെ ഭാഗമാകാൻ പാടില്ലായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അത് അറിഞ്ഞോ അറിയാതെയോ ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 'സിപിഐക്ക് അറിയാം എന്താണ് എൽഡിഎഫ് എന്ന്. ആ വീഴ്ച തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾ തിരുത്തി. ആ ധാരണ പത്രത്തിന്റെ പേരിൽ എൽഡിഎഫ് ഒരു ചില്ലി കാശും കൈപ്പറ്റിയിട്ടില്ല. യുഡിഎഫ് പറയുന്നത് പച്ചക്കള്ളമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ഇട്ടത് ഒപ്പ് തന്നെ ആണെന്നും എന്നാൽ അതിനുള്ളത് പേപ്പറിന്റെ വില മാത്രമാണെ'ന്നും ബിനോയ് വിശ്വം വിശദീകരിച്ചു. ആർട്ടിക്കിൾ 299 പ്രകാരം അതിനു ഒരു വിലയുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പി എം ശ്രീയുടെ പോക്ക് നന്മക്ക് വേണ്ടി അല്ലെന്നും എൻഇപിക്ക് വേണ്ടിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം ആവർത്തിച്ചു.
അറബിക്കടൽ ഇപ്പോഴുമുണ്ടല്ലോ ഒപ്പം പിഎം ശ്രീയുമുണ്ട്. എന്തുകൊണ്ട് കടലിലേക്ക് എറിഞ്ഞില്ലെന്ന പരിഹാസവും ബിനോയ് വിശ്വം ഉന്നയിച്ചു. യുഡിഎഫ് കാട്ടുന്ന കണക്ക് പിഎം ശ്രീയുടെതല്ല. എൻ ഇ പി യുടെതുമല്ല. അത് എസ്എസ്കെ ഫണ്ടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. വി ഡി സതീശൻ മിടുക്കനാണെന്നും ആർഎസ്എസിനും ബിജെപി ക്കും വേണ്ടി സതീശൻ ഓശാന പാടുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
Content Highlights: CPI leader Binoy Viswam has stated that the PM SHRI scheme will not be allowed to be implemented, criticizing the Centre's education policy and reaffirming the state's stance on protecting its education system.