

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയാണ് സ്വീകരിച്ചിരിക്കുന്നതെന്നത് ചർച്ചയാകുന്നുണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആര്‍ഡിഡി അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോര്‍ട്ട് സംസ്ഥാനതല സമിതി പരിശോധിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും. എന്നാല്‍ ഈ സമിതികള്‍ ചേരാതെയാണ് നിലവിലെ തീരുമാനം. ഇതോടെ ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായിരുന്നു. രണ്ടാം അലോട്ട്‌മെന്റിന് ശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായത്. ഇതോടെ പ്രതിഷേധം ശക്തമായിരുന്നു.
Content Highlights: The government has decided to sanction new Plus One batches to address the seat shortage in Malabar, aiming to provide more admission opportunities for students.