

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു.
സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. 19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. സര്‍ക്കാര്‍ പറഞ്ഞ പൈസക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും വേണം. മത്സ്യ ബന്ധനത്തിന് മണ്ണെണ്ണ സബ്സിഡി കൊടുക്കുന്നത് പോലെ ഇന്ധനത്തില്‍ ഇളവ് വേണം. ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കണം. വിദ്യാര്‍ഥി യാത്രാ നിരക്ക് വര്‍ധന, പൊതു യാത്രക്കാരുടെ നിരക്ക് വര്‍ധന, ഡീസല്‍ സബ്‌സിഡി, ഇന്‍ഷുറന്‍സ് ഇളവ് എന്നിവ പാക്കേജില്‍ വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
Content Highlights: Private bus operators have announced plans for a strike against the KSRTC free travel scheme, alleging that the move will adversely affect their operations and revenue