

ബത്തേരി: വയനാട് ബത്തേരിയില്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തിയിരുന്നു.
കുഴില്‍ കിണറിലെ വെള്ളത്തിന്‍റെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം വരാനുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം നാളെ വയനാട് എത്തും. നിലവില്‍ സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. വൈറോളജി ലാബിലേക്ക് അടക്കം പല സാമ്പിളുകളും ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.
Content Highlights: Two students at Bathery Mar Baselios School have been confirmed with Shigella infection, according to health authorities